നവജാത ശിശുവിനെ രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; പതിനാറുകാരി അറസ്റ്റില്‍

മുംബൈയില്‍ വിരാര്‍ വെസ്റ്റിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. വീട്ടിലെ ശുചി മുറിയില്‍ വച്ച് പ്രസവിച്ച 16 കാരിയായ പെണ്‍കുട്ടി കുഞ്ഞിനെ രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു വീട്ടുകാരില്‍ നിന്ന് ഗര്‍ഭം മറച്ച് വച്ചതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 22 കാരനായ കാമുകനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു .

കെട്ടിടത്തിന്റെ കോമ്പൗണ്ടില്‍ നവജാത ശിശുവിനെ പരിക്കുകളോടെ കണ്ടെത്തിയ അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തിയാണ് കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സമീപത്തെ വീടുകളില്‍ പരിശോധന നടത്തി. സംഭവം നടന്ന റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ മൂന്ന് ഗര്‍ഭിണികളാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സി സി ടി വി ദൃശ്യങ്ങളില്‍ പുറത്ത് നിന്ന് ആരും സംശയിക്കത്തക്ക രീതിയില്‍ കോളനിയില്‍ എത്തിയതായി കണ്ടെത്താനായില്ല. അങ്ങനെയാണ് കോളനിയില്‍ താമസിക്കുന്നവരിലേക്ക് സംശയം നീളുന്നത്. താമസിക്കുന്നവരില്‍ ആരോ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു.

അന്വേഷണത്തില്‍ പതിനാറുകാരിയുടെ വീട്ടിലെ ശുചിമുറിയിലും, ജനല്‍ ഗ്രില്ലിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംശയം പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ആദ്യം സംഭവം നിഷേധിച്ച പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് സംഭവം പുറത്ത് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News