വയനാട് ബത്തേരിയിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണബാങ്കുകളിലെ അഴിമതി സ്ഥിരീകരിച്ച് ഉദ്യോഗാർത്ഥിയുടെ വെളിപ്പെടുത്തൽ. നേതാക്കൾ പത്തുലക്ഷം മുതൽ മുപ്പത് ലക്ഷം രൂപവരെ കോഴ കൈപ്പറ്റി. പണം വാങ്ങി ആറുവർഷം കഴിഞ്ഞെങ്കിലും ജോലി നൽകിയില്ല. പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ഉദ്യോഗാർത്ഥി വെളിപ്പെടുത്തി.
വിവാദമായ ബത്തേരി അർബൻ ബാങ്ക് കോഴയും മറ്റ് കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ അഴിമതിയും സ്ഥിരീകരിക്കുന്ന ഗൗരവകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കോൺഗ്രസിലെ വിവിധ നേതാക്കൾക്ക് മുപ്പത് ലക്ഷം വരെ നൽകിയെന്നും എന്നാൽ ജോലി ലഭിച്ചില്ലെന്നും ഒരു ഉദ്യോഗാർത്ഥി വെളിപ്പെടുത്തി.
ആറുവർഷങ്ങൾക്ക് മുൻപ് പണം നൽകിയവരുൾപ്പെടെ ജോലിക്കായി കാത്തിരിക്കുകയാണ്. 100 നിയമനങ്ങൾ വരെ നടത്താനുണ്ടെന്നും പണം ലഭിച്ചാൽ ഇനിയും ജോലിക്ക് ആളെയെടുക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞതായും ഉദ്യോഗാർത്ഥി വെളിപ്പെടുത്തി.
അഴിമതി പുറത്തുവന്നതോടെയുള്ള വിവാദങ്ങൾ താൽക്കാലികമാണെന്നും വിഹിതം കിട്ടാത്ത പ്രശ്നമാണിപ്പോൾ കോൺഗ്രസിൽ ഉള്ളതെന്നും അതെല്ലാം പെട്ടെന്ന് അവസാനിക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്യൂൺ തസ്തികയിൽ നിയമനം നൽകാമെന്നും പിന്നീട് ക്ലറിക്കൽ പോസ്റ്റിലേക്ക് ഉയർത്തുമെന്നും വാഗ്ദാനം നൽകിയാണ് പണം പിരിച്ചത്.
നിരവധി പേർ തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴുമുള്ളത്. അതിനാൽ വഞ്ചിക്കപ്പെട്ടത് പുറത്തുപറയാൻ ആരും തയ്യാറാവില്ലെന്നും പണം നൽകിയ ഉദ്യോഗാർത്ഥി പറഞ്ഞു.
കോടിക്കണക്കിന് രൂപ കോൺഗ്രസ് നേതാക്കൾ കൈപ്പറ്റിയത് സ്ഥിരീകരിക്കുകയാണ് ഉദ്യോഗാർത്ഥിയുടെ വെളിപ്പെടുത്തൽ. അഴിമതി നടന്നില്ലെന്ന് ഇപ്പോഴും വാദിക്കുന്ന കോൺഗ്രസ് നേതൃത്വം ഇതോടെ കുരുക്കിലായിരിക്കുകയാണ്.
അതേസമയം, അഴിമതി സംബന്ധിച്ച് അന്വേഷിക്കുന്ന ഡിസിസി സമിതി അടുത്ത ദിവസം റിപ്പോർട്ട് നൽകും. പല പ്രമുഖരുടെയും പേരുകൾ ഇതിലുണ്ടെന്നാണ് വിവരം. എന്നാൽ ആരൊക്കെ അഴിമതി നടത്തി എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഡി സി സി ജനറൽ സെക്രട്ടറി കെ ഇ വിനയനാണ് സമിതി ചെയർമാൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here