ഗുരുവായൂർ അർബൻ സഹകരണ ബാങ്ക് ഭരണസമിതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോൺഗ്രസ് പ്രവർത്തകനായ വേണുഗോപാൽ ബ്ലോക്ക് കോൺഗ്രസ് നേതാവായ കെ.പി.ഉദയൻ, ആൻ്റോ തോമസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്
പ്യൂൺ, അപ്രൈസർ തസ്തികകളിലേക്ക് നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പ്രധാന പരാതി. പ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ കൃത്രിമം നടത്തിയതായും പരാതിയുണ്ട്.തൽപര കക്ഷികൾക്കായി ഇന്റർവ്യൂ നടത്തി അന്നു തന്നെ നിയമനം നൽകിയെന്നും ഇവർക്കെതിരെ ആരോപണമുണ്ട്.
ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ ബാങ്കായ ഗുരുവായൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെയാണ് വിജിലൻസ് അന്വേഷണത്തിൽ നിയമന ക്രമക്കേട് കണ്ടെത്തിയത്. 2017-18 കാലയളവിലെ നിയമനങ്ങൾക്ക് കോൺഗ്രസ് ഭരണസമിതി അംഗങ്ങൾ പണം വാങ്ങി പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി.
ഇത്തരത്തിൽ നിയമ വിരുദ്ധമായി പ്യൂൺ, അപ്രൈസർ തസ്തികകളിലേക്ക് 11 നിയമനമാണ് 2017-18 കാലയളവിൽ ബാങ്കിൽ നടന്നത്. ഒരാളിൽ നിന്ന് 30 മുതൽ 40 ലക്ഷം രൂപ വരെ വാങ്ങിയെന്നും, പരീക്ഷയിൽ ക്രമക്കേട് നടത്തിയാണ് നിയമനമെന്നും വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here