പ്രശസ്‌ത നിരൂപകനും സൗന്ദര്യശാസ്‌ത്ര ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ. വി സുകുമാരന് നാടിന്റെ അന്ത്യാഞ്ജലി. ലളിതവും ഹൃദ്യവുമായ ഭാഷയിൽ നർമം കലർത്തിയുള്ള ചിന്തകളാൽ മലയാള സാഹിത്യത്തിൽ ഇടംനേടിയ എഴുത്തുകാരനായിരുന്നു സുകുമാരൻ. ഷൊർണൂരിനടുത്ത വാണിയംകുളത്തെ സ്വകാര്യ മെഡി. കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം.
പാലക്കാട് സ്വദേശി എം പി നാരായണൻ നായരുടെയും വാവുള്ളിപ്പതി കല്യാണി അമ്മയുടെയും മകനായി 1936 സെപ്തംബർ 30ന് ചെന്നൈയിലായിരുന്നു വി സുകുമാരന്റെജനനം. പാലക്കാട് ആലത്തൂരിൽ ഹൈസ്കൂൾ പഠനം. മദ്രാസ്, കേരള സർവകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. 1960ൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അധ്യാപകനായി. പിന്നീട് തൃശൂർ കേരളവർമ കോളേജിലേക്ക് മാറി. കേന്ദ്ര സർവീസിൽ പ്രവേശിച്ച അദ്ദേഹം 1996ൽ വിരമിച്ചു.
നാലുപതിറ്റാണ്ട് ഇന്ത്യയ്‌ക്കകത്തും വിദേശ സർവകലാശാലകളിലും ഇംഗ്ലീഷ്, സാഹിത്യ അധ്യാപകനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി പുസ്‌തക നിരൂപണം നടത്തിയ അദ്ദേഹം ഇരുപതോളം പുസ്‌തകങ്ങൾ രചിച്ചു. മാർക്സിയൻ സൗന്ദര്യശാസ്ത്രം, നവസിദ്ധാന്തങ്ങൾ, സ്ത്രീ: എഴുത്തും വിമോചനവും, വാക്കിന്റെ വജ്രസൂചി എന്നിവയാണ് പ്രസിദ്ധ കൃതികൾ. ശക്തി തായാട്ട്, സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്‌ക്കുള്ള അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
ദേശാഭിമാനി വാരികയിൽ സാഹിത്യ നിരൂപണത്തെക്കുറിച്ചും വാരാന്തപ്പതിപ്പിൽ ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുമുള്ള പംക്തികൾ ദീർഘകാലം എഴുതിയിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗവും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ചെറുകഥാകൃത്ത് പരേതയായ കുമുദം സുകുമാരനാണ് ഭാര്യ. ഡോ. അജിത് സുകുമാരൻ , അനൂപ് സുകുമാരൻ എന്നിവരാണ് മക്കൾ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here