ഉന്നതാധികാര സമിതിയില്‍ ഒറ്റപ്പെട്ടു, രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി; പാണക്കാട് കുടുംബത്തെ ഒപ്പമിരുത്തി അപമാനിക്കരുതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മുസ്ലീം ലീഗില്‍ നാടകീയ സംഭവങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നതാധികാര സമിതിയില്‍ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. കൂടാതെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്ന് യോഗത്തില്‍ ഭീഷണി കുഞ്ഞാലിക്കുട്ടി മുഴക്കുകയും ചെയ്തു.

യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് പി എം എ സലാം മാത്രമാണ്. മുഈനലി തങ്ങളെ പുറത്താക്കണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തെ പി.എം.എ സലാം ഒഴികെയുള്ള നേതാക്കളാരും പിന്തുണച്ചില്ല. എന്നാല്‍ റഷീദലി തങ്ങള്‍ യോഗത്തിലെത്തിയതോടെ പിഎംഎ സലാമും കയ്യൊഴിഞ്ഞു.

കുഞ്ഞാലിക്കുട്ടിയോട് പാണക്കാട് കുടുംബത്തെ ഒപ്പമിരുത്തി അപമാനിക്കരുതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ തുറന്നടിച്ചു. അതേസമയം മുഈനലി തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിയ്ക്കാനും യോഗത്തില്‍ ധാരണയായി.

ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ് രംഗത്തെത്തി. ഫിനാന്‍സ് ഡയരക്ടര്‍ ഷമീറിനെ ചന്ദ്രികയില്‍നിന്ന് നീക്കാനും ധാരണയായി. കുഞ്ഞാലിക്കുട്ടിയാണ് ഷമീറിനെ നിയമിച്ചതെന്ന് മുഈനലി ആരോപിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുക്കേണ്ടെന്നായിരുന്നു ഇന്നലെ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here