മാനസയുടെ കൊലപാതകം; പിടിയിലായ ബീഹാര്‍ സ്വദേശികളെ ഇന്ന് കൊച്ചിയിലെത്തിക്കും

കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശികളെ ഇന്ന്  കൊച്ചിയിലെത്തിക്കും. മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ രഖിലിന്, തോക്ക് കൈമാറിയ സോനുകുമാര്‍, രഖിലിന് സോനുകുമാറിനെ പരിചയപ്പെടുത്തിയ മനീഷ് കുമാര്‍ എന്നിവരെ ക‍ഴിഞ്ഞ ദിവസം ബീഹാറില്‍ വെച്ച് പിടികൂടിയിരുന്നു. അതേസമയം, കൂടുതല്‍ തോക്കുകള്‍ കേരളത്തിലെത്തിച്ചതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ബീഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയാണ് പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോതമംഗലം കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തോക്കുകള്‍ കേരളത്തിലേക്കെത്തിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

ഇവരുടെ മൊബൈല്‍ഫോണില്‍ നിന്ന് നിരവധി തവണ കേരളത്തിലേക്ക് ഫോണ്‍വിളികള്‍ വന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബീഹാറില്‍ ആയുധ വ്യാപാര സംഘങ്ങളുമായി ബന്ധമുള്ള പ്രതികള്‍ കേരളത്തില്‍ ആരൊക്കെയുമായി ബന്ധപ്പെട്ടിരുന്നു എന്നതുള്‍പ്പടെ സമഗ്രവിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോടതിയില്‍ ഹാജരാക്കിയ  ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

10 ദിവസത്തോളം ബീഹാറില്‍ തങ്ങിയ രഖില്‍ 35000 രൂപ നല്‍കിയാണ് സോനുകുമാറില്‍ നിന്ന് തോക്ക് വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള പരിശീലനം ഇവിടെ നിന്നാണ് കിട്ടിയതെന്നും പോലീസിന്  വിവരം ലഭിച്ചിരുന്നു.

രഖിലും സുഹൃത്ത് ആദിത്യനും ചേര്‍ന്ന് നടത്തിയിരുന്ന ഇന്‍റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സോനുകുമാര്‍. ഇയാളെത്തേടി ബീഹാറിലെത്തിയ പൊലീസ് സംഘം തന്ത്രപരമായാണ് സോനുകുമാറിനെ പിടികൂടിയത്.

തോക്ക് വേണമെന്ന് ആവശ്യപ്പെട്ട പോലീസിനോട് ആളൊ‍ഴിഞ്ഞ സ്ഥലത്തെത്താന്‍ സോനുകുമാര്‍ ആവശ്യപ്പെട്ടു. വിളിച്ചത് പോലീസാണെന്നറിയാതെയായിരുന്നു സോനുകുമാര്‍ ഇടപാടിന് ശ്രമിച്ചത്.

ഇതിനിടെ മഫ്ത്തിയിലെത്തിയ ബീഹാര്‍ പൊലീസിനെ തിരിച്ചറിഞ്ഞ സോനുകുമാറിന്‍റെ സംഘം ആക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ആകാശത്തേക്ക് വെടിവെച്ചതിനെത്തുടര്‍ന്ന് സംഘാംഗങ്ങള്‍ രക്ഷപ്പെടുകയും ഒറ്റപ്പെട്ടുപോയ സോനുകുമാറിനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിന്നീട് മനീഷ്കുമാറിനെയും പൊലീസ് പിടികൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here