ആലപ്പുഴ മാരാരിക്കുളം ജനമൈത്രി പൊലീസ് സ്റ്റേഷനിൽ നിന്ന് ഇത്തവണ ഓണത്തിന് നിർധനരായ കുട്ടികൾക്ക് അത്തമിടാൻ പൂക്കൾ നൽകും. പൊലീസ് സ്‌റ്റേഷന് മുന്നിലെ ചെണ്ടുമല്ലി തോട്ടത്തിൽ നിന്ന് പൊലീസുകാർ തന്നെ പൂക്കൾ പറിച്ച് നൽകും.
കഞ്ഞിക്കുഴിയിലെ ഏതാനം കർഷകരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ലോക്ഡൗൺ കാലത്ത് ഒരുക്കിയതാണ് ഈ മനോഹരമായ ചെണ്ടുമല്ലി തോട്ടം.അഞ്ഞൂറോളം ഗ്രോ ബാഗുകളിലാണ് ബന്ദി ചെടികൾ നട്ടിരിക്കുന്നത്.ആദ്യം പ്രദേശത്തെ അനാഥാലയങ്ങളിലേക്കായിരിക്കും പൂക്കൾ നൽകുന്നത്.
കഞ്ഞിക്കുഴിയിലെ കർഷകരായ വി.പി.സുനിൽ,അനിൽലാൽ,ജ്യോതിഷ് മറ്റത്തിൽ,സുജിത്ത് സ്വാമി നികർത്തിൽ,അജിത്ത് കുമാരപുരം,എം.അജേഷ്‌കുമാർ,സാനുമോൻ,ഭാഗ്യരാജ്,ഫിലിപ്പ് ചാക്കോ,ശുഭകേശൻ,ദീപങ്കർ,അഭിലാഷ് എന്നിവരാണ് ഗ്രോ ബാഗുകളിൽ വളം നിറച്ച് സ്റ്റേഷനിൽ എത്തിച്ച് ബന്ദി തൈകൾ നട്ടത്.
മാരാരിക്കുളം ഇൻസ്പെക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരാണ് കൃഷി പരിപാലനം ഏറ്റെടുത്തത്.ഇതിനായി പൊലീസുകാരും കർഷകരും ചേർന്നൊരു കമ്മറ്റിയും ഉണ്ടാക്കി. ഇപ്പോൾ പ്രദേശത്തെ ക്ഷേത്രങ്ങളിലേക്കാണ് സൗജന്യമായി പൂക്കൾ നൽകുന്നത്. മാരാരിക്കുളം സ്‌റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളുടേയും പൊലീസുകാരുടെയും ടെൻഷൻ മാറ്റാൻ പൂകൃഷി പ്രയോജനപ്പെടുന്നുണ്ടെന്ന് മാരാരിക്കുളം ഇൻസ്പെക്ടർ എസ്.രജേഷ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here