പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ മറുപടി നൽകാൻ സമയം തേടി കേന്ദ്രസർക്കാർ. ഹർജികളുടെ പകർപ്പ് കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും വെള്ളിയാഴ്ച വരെ സമയം നൽകണമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം.
വെള്ളിയാഴ്ചയോടെ വർഷകാല സമ്മേളനം അവസാനിക്കുന്നതിനാലാണ് പുതിയ നീക്കവും. അതേ സമയം ഫോൺ ചോർത്തലിൽ നടക്കുന്ന സമാന്തര ചർച്ചകളിൽ അതൃപ്തി രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ഹർജികൾ തിങ്കളാഴ്‌ച പരിഗണിക്കനായി മാറ്റി.
ഇന്നലെയും രണ്ട് ദിവസം മുൻപുമായാണ് ഹർജികളുടെ പകർപ്പ് ലഭിച്ചതെന്നും, കേന്ദ്രസർക്കാരുമായി കൂടിയാലോചന നടത്തണമെന്നും അതിനാൽ വെള്ളിയാഴ്ചയ്ക്ക് മുൻപ് ഹർജികൾ പരിഗണിക്കരുതെന്നായിരുന്നു കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ വാദിച്ചത്.
ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയത്. അതേ സമയം വെള്ളിയാഴ്ചയോടെ വർഷകാല സമ്മേളനം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. പെഗാസസ് ഫോൺ ചോർത്തലിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ സുപ്രീംകോടതിയിലെ കേന്ദ്രസർക്കാർ മറുപടി പ്രതിഷേധങ്ങളുടെ ആക്കം കൂട്ടുമെന്നുമുള്ളതിനാൽ തന്നെയാണ് വെള്ളിയാഴ്ചക്ക് മുന്നേ പരിഗണിക്കരുതെന്ന് നിലപാട് എടുത്തത്.
അതിനിടെ ഫോൺ ചോർത്തലിൽ നടക്കുന്ന സമാന്തര ചർച്ചകളിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ അതൃപ്തി പ്രകടിപ്പിച്ചു.കേന്ദ്രസർക്കാരിനോടും ഹർജിക്കാരോടും കോടതി ചോദ്യങ്ങൾ ഉന്നയിക്കുമെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് ചില ചോദ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നത് ആയിരിക്കുമെന്നും
അതിന്മേൽ സംവാദം നടക്കേണ്ടത് കോടതി മുറികളിലാണെന്നും പുറത്തല്ലെന്നും വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here