ജനിച്ചപ്പോൾ ക്വെകിന് ആപ്പിളിന്റെ ഭാരം; 6.3 ഭാരത്തോടെ ആരോഗ്യമുള്ള കുഞ്ഞായി വീട്ടിലേക്ക് മടക്കം

കഴിഞ്ഞ വർഷം ജൂൺ ഒമ്പതിന് സിങ്കപ്പൂരിലെ ദേശീയ സർവകലാശാല ആശുപത്രിയില്‍ ക്വെക് ജനിക്കുമ്പോൾ ഭാരം വെറും 212 ഗ്രാം. അതായത് കേവലമൊരു ആപ്പിളിന്‍റെ ഭാരം.

ഈ ഭാരത്തിൽ അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ലോകത്തെ ഞെട്ടിച്ച് ക്വെക് യു ഷുവാന്‍ എന്ന കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ലോകത്ത് പിറന്നതിൽ ഏറ്റവും ചെറിയ കുഞ്ഞാണ് ക്വെക്.

പിറന്നുവീഴുമ്പോള്‍ അവളുടെ ഭാരം 212 ഗ്രാമായിരുന്നു. 13 മാസത്തെ വിദഗ്ധ ചികിത്സയ്ക്കുശേഷം 6.3 കിലോഗ്രാം തൂക്കമുള്ള, ആരോഗ്യമുള്ള കുഞ്ഞായാണ് അവൾ വീട്ടിലേക്കു മടങ്ങുന്നത്.

അമ്മയ്ക്ക് രക്തസമ്മർദം ഉയരുന്ന കടുത്ത രോഗമുണ്ടായതിനെ തുടർന്ന് ഗർഭത്തിന്റെ 25-ാം ആഴ്ചയിൽ ശസ്ത്രക്രിയയിലൂടെയായിരുന്നു ക്വെകിന്‍റെ ജനനം.

24 സെന്‍റിമീറ്റര്‍ മാത്രമായിരുന്നു അവളുടെ നീളം. എന്നാല്‍, അതിവിദഗ്ധ ചികിത്സയിലൂടെ കുഞ്ഞിന്‍റെ ഭാരം 6.3 കിലോഗ്രാമിലെത്തിക്കാന്‍ ആധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചു.

ശ്വാസകോശ രോഗങ്ങളുള്ളതിനാൽ ക്വെക്കിന് വീട്ടിൽ ശ്വസനസഹായി വേണ്ടിവരുമെന്നും കാലക്രമേണ അവൾ പൂർണസുഖം പ്രാപിക്കുമെന്നുമാണ് അവളെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കുന്നത്. മാസം തികയാതെ പിറന്നിട്ടും അതിജീവിച്ച ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞാണ് ക്വെക് യു ഷുവാന്‍.

”ജനനസമയത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ മറികടക്കാൻ ലോകത്തെ മുഴുവൻ പ്രേരിപ്പിക്കുന്നതാണ് ക്വെക്കിന്റെ അതിജീവനം. കോവിഡ് പ്രതിസന്ധികളിൽ പ്രതീക്ഷയുടെ കിരണം”- ആശുപത്രി അധികൃതർ പ്രസ്താവനയിൽ വിശേഷിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here