തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. ബ്രാഞ്ച് മാനേജരായിരുന്ന രണ്ടാം പ്രതി ബിജു കരീം, മൂന്നാം പ്രതിഅക്കൗണ്ടൻ്റ സി.കെ ജിൽസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മൂന്ന് പേർ ഇനിയും പിടിയിലാവാനുണ്ട്.
ബിജു കരീം, ജിൽസ്, രജി അനിൽ കുമാർ എന്നീ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. വൻ ക്രമക്കേടാണ് നടന്നതെന്ന് കോടതി വിലയിരുത്തി. അന്വേഷണം പ്രാരംഭ ദശയിൽ ആയതിനാൽ അപേക്ഷ തള്ളുകയായിരുന്നു. അഞ്ചാം പ്രതിയായ കിരണും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പിലെ ഉന്നതർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. സർക്കാർ നിയോഗിച്ച പത്തംഗ സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്നലെ രാത്രി ലഭിച്ചെന്നും ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നും സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ബാങ്കിന്റെ ക്രമക്കേട് കണ്ടെത്തുന്നതിൽ വീഴ്ച്ച വരുത്തിയ ഓഡിറ്റർമാർ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് നടപടി. ഇന്ന് തന്നെ സസ്പെഷൻ ഉത്തരവിറങ്ങുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലുൾപ്പെട്ടവർക്കെതിരെ മാതൃകാപരമായ നടപടിയാണ് സി.പി.ഐ.എം സ്വീകരിച്ചത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് പേർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here