ഗതാഗത നിയമ ലംഘനത്തിന് തുടർച്ചയായി പൊലീസ് 4800 രൂപ പിഴ ഈടാക്കിയതിൽ വിചിത്ര പ്രതിഷേധവുമായി യുവാവ് . ബൈക്ക് കത്തിച്ചായിരുന്നു പ്രതിഷേധിച്ചത്. തെലങ്കാനയിലെ വികരാബാദ് ജില്ലയിലാണ് സംഭവം.
ക്വാറി തൊഴിലാളിയായ തളരി സങ്കപ്പയാണ് പല തവണകളായി പൊലീസ് 4800 രൂപ പിഴ ഈടാക്കിയതിൽ കുപിതനായി ബൈക്ക് കത്തിച്ചത്. 12 തവണയാണ് യുവാവിന് പിഴ അടയ്ക്കാൻ ചെല്ലാൻ ലഭിച്ചത്. ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിച്ച്, അനുമതിയില്ലാത്തിടത്ത് പാർക്ക് ചെയ്തു, ലോക്ക്ഡൗൺ ചട്ടം ലംഘിച്ചു എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്കാണ് യുവാവിന് പിഴ ചുമത്തിയത്.
പലതവണ പൊലീസ് പരിശോധനയിൽ പിടിയിലായപ്പോഴാണ് സങ്കപ്പക്ക് ഇത്രയധികം തുക പിഴ വന്നത്. ഇതിൽ പലതും അടച്ചിരുന്നില്ല. 2019 ഓഗസ്റ്റിലെ ഫൈനാണ് ഒടുക്കാനുള്ള ഏറ്റവും പഴയത്. ഏറ്റവും അവസാനമായി ഫൈൻ ലഭിച്ചത് ജൂലൈ 11നും.
കഴിഞ്ഞ ദിവസം പെഡ്ഡമുൽ ഗ്രാമത്തിൽനിന്ന് തന്തൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ സങ്കപ്പയെ പൊലീസ് വീണ്ടും പിടികൂടി. തുടർന്ന് ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവൻ അടയ്ക്കണമെന്നും അതിനു ശേഷമേ പോകാൻ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. ഇതോടെ സങ്കപ്പ ബൈക്കുമായി അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ബൈക്ക് കർഷക സഹകരണ സംഘം ഓഫീസിൻറെ പിന്നിൽ നിർത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പിന്തുടർന്നെത്തിയ പൊലീസ് എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോൾ നിരന്തരം പിഴ ഈടാക്കുന്നതിൽ കുപിതനായാണ് താൻ ഇത് ചെയ്തതെന്ന് യുവാവ് പറയുകയും ചെയ്തു. മദ്യ ലഹരിയിലായിരുന്നു യുവാവ് ബൈക്കിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here