സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മിന്നും വിജയം.
ആകെ തിരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ വാര്‍ഡുകളില്‍ എട്ട് സീറ്റുകളിൽ എല്‍ ഡി എഫ് മേല്‍കൈ നേടി. യു ഡി എഫിന് ഏഴ് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്ന് സീറ്റുകള്‍ എല്‍ ഡി എഫ് തിരിച്ച് പിടിച്ചപ്പോള്‍ , യു ഡി എഫ് നാല് സീറ്റ് എല്‍ ഡി എഫില്‍ നിന്ന് തിരിച്ച് പിടിച്ചു. ഒരു സീറ്റ് കോണ്‍ഗ്രസ് വിമതനില്‍ നിന്ന് യു ഡി എഫ് തിരികെ പിടിച്ചു.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പതിനാറാംകല്ലിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വിദ്യ വിജയൻ 94 വോട്ടുകൾക്ക് വിജയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് സുൽത്താൻ ബത്തേരി പഴേരി ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിന് എൽ ഡി എഫ് സ്ഥാനാർഥി എസ്.രാധാകൃഷ്ണൻ വിജയിച്ചു. എൽ ഡി എഫിന് 547 വോട്ടും യു ഡി എഫിന് 435 വോട്ടുമാണ് ലഭിച്ചത്.
കോട്ടയം എലികുളം പഞ്ചായത്തിലെ ഇളങ്ങുളം വാർഡ്
യു ഡി എഫ് സ്ഥാനാര്‍ത്ഥി ജെയിംസ് ചാക്കോ ജീരകത്തിൽ 155 വോട്ടി ന് ജയിച്ചു . ഇവിടെ മല്‍സരിച്ച ബി ജെ പി പാല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജയപ്രകാശ് വടകരക്ക് മൂന്ന് വോട്ട് മാത്രമേ ലഭിച്ചുളളു.
എറണാകുളം പിറവം നഗരസഭ അഞ്ചാം ഡിവിഷൻ , മാറാടി പഞ്ചായത്തിലെ ആറാം വാർഡ് ,വരപ്പെട്ടി പഞ്ചായത്തിലെ 13-ാം വാർഡ് എന്നിവ എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു . വേങ്ങൂർ പഞ്ചായത്തിലെ 11 -ാം വാർഡിലെ സിറ്റിംഗ് സീറ്റ് 19 വോട്ടിന് എൽ ഡി എഫിലെ പി വി പീറ്റര്‍ നിലനിർത്തി .
കോഴിക്കോട് വളയം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ കല്ലുനിര എൽ ഡി എഫ് നിലനിർത്തി. സി പി ഐ എമ്മിലെ കെ ടി ഷബിന 196 വോട്ടുകൾക്ക് വിജയിച്ചു. എൽ ഡി എഫിന് 594 വോട്ടും യു ഡി എഫിന് 398 വോട്ടുമാണ് ലഭിച്ചത്.
പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സിറ്റിങ്ങ് സീറ്റ് 324 വോട്ടുകള്‍ക്ക് പിടിച്ചെടുത്ത് എൽ ഡി എഫ്. എൽ ഡി എഫിലെ അലക്സാണ്ടർ ഡാനിയേൽ ആണ് വിജയിച്ചത് . 321 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയം. ഇതോടെ ആകെയുള്ള 20 സീറ്റിൽ എൽ ഡി എഫിന് 11 സീറ്റായി.
മലപ്പുറം തലക്കാട് ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചു. സി.പി.എമ്മിലെ കെ.എം.സജ്ല 204 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ ഡി എഫിന് 10 , യു ഡി എഫിന് 8, ബി ജെ പിക്ക് 1 എന്നിങ്ങനെയാണ് സീറ്റ് നില.
കണ്ണൂർ ആറളം വീർപ്പാട് വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ യു കെ കുമാരൻ 137 വോട്ടുകള്‍ക്ക് യു ഡി എഫിനെ പരാജയപ്പെടുത്തി. എല്‍ ഡി എഫിനും സര്‍ക്കാരിനും ഒപ്പം ജനം നിലയുറപ്പിച്ചു എന്നതിന്‍റെ തെളിവാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.
അതേസമയം,ആലപ്പുഴ മുട്ടാർ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിനും യു ഡി എഫിനും തുല്യ വോട്ടുകളാണ് ലഭിച്ചത്. യു ഡി എഫിന്റെ സിറ്റിങ്ങ് സീറ്റിലാണ് ‘ടൈ’ ആയത്. ഇരു മുന്നണികളും 168 വോട്ട് വീതമാണ് നേടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here