ജസ്റ്റിസ് ആർ എഫ് നരിമാന് ഊഷ്മള യാത്രയയപ്പ്. ഒട്ടനവധി നിര്‍ണായക കേസുകളും ചരിത്രവിധികളും കുറിച്ചുകൊണ്ടാണ് ജസ്റ്റിസ് ആർ എഫ് നരിമാന്‍ എന്ന സിംഹം പടിയിറങ്ങുന്നത്.
ഇതിനോടകം തന്നെ 13,565 കേസുകൾ അദ്ദേഹം തീർപ്പാക്കിയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി. ആർ.എഫ്. നരിമാൻ ജുഡീഷ്യറിയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും ഇന്ത്യൻ ജുഡിഷ്യറിയിലെ സിംഹത്തെ നഷ്ടപ്പെടുന്നുവെന്ന വികാരമെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. ജുഡീഷ്യറിയുടെ ഇളകാത്ത തൂണാണ് ജസ്റ്റിസ് ആർ.എഫ്. നരിമാനെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
1993 ഡിസംബറിലാണ് ഒരു മുതിർന്ന അഭിഭാഷകനായി അദ്ദേഹം നിയമിതനായത്. ഭരണഘടനാ വിദഗ്ധന്‍ ഫാലി എസ് നരിമാന്‍റെ മകനാണ് ആര്‍ എഫ് നരിമാന്‍.
സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് 2011 ജൂലൈയിൽ മൂന്ന് വർഷത്തേക്ക് അദ്ദേഹത്തെ സോളിസിറ്റർ ജനറലായി നിയമിച്ചത്. എന്നാൽ 2013 ൽ അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ചു.
അന്നത്തെ നിയമമന്ത്രിയായിരുന്ന അശ്വനി കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് അദ്ദേഹം രാജിവച്ചതെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, ഒരു വർഷത്തിനുള്ളിൽ 2014 ജൂലൈ 7 ന് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബാര്‍ അസോസിയേഷനില്‍ നിന്ന് നേരിട്ട് അഭിഭാഷകനായി ഉയർത്തപ്പെട്ട നാലാമത്തെ അഭിഭാഷകനായി അദ്ദേഹം.
സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒന്‍പതംഗ ബെഞ്ചില്‍ നരിമാനുമുണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രധാന വിധിയെഴുതി. മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനി അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. വധശിക്ഷ ലഭിച്ച കേസുകളിലെ പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ തന്നെ വാദം കേള്‍ക്കണമെന്ന അദ്ദേഹത്തിന്റെ വിധി മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here