തദ്ദേശ ഉപതെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞ് ബി.ജെ.പി. പല വാർഡുകളിലും ബി.ജെ.പിയ്ക്ക് കെട്ടി വെച്ച കാശ് ഉൾപ്പെടെ നഷ്ടപ്പെട്ടു. പലയിടങ്ങളിലും നേടിയത് വിരലിൽ എണ്ണാവുന്ന വോട്ടുകൾ മാത്രമാണ്.
കോട്ടയം എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് 3 വോട്ടുകളാണ്. കഴിഞ്ഞ തവണ 2 വോട്ടുകൾ ആയിരുന്നു ലഭിച്ചത്.
ആകെ 1186 വോട്ടുകളുള്ള വാർഡിൽ ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായി ജയപ്രകാശ് വടകരയാണ് വാർഡിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ നഷ്ടമായത് കോട്ടയം ജില്ലയിലാണ്.ഇവിടെ ബിജെപിയ്ക്ക് ഒരു ലക്ഷത്തോളം വോട്ടുകളാണ് നഷ്ടമായത്. ഇതേ തുടർന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ നോബിൾ മാത്യുവിന്റെ നേതൃത്വത്തിൽ വാർഡിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെങ്കിലും ബിജെപി വോട്ട് നില വർധിപ്പിക്കാൻ ആയില്ല.
കോഴ വിവാദം മൂലം ശ്രദ്ധേയമായ ബത്തേരിയിൽ സ്ഥാനാർത്ഥിയെ നിർത്താൻ പോലും ബി.ജെ.പിയ്ക്ക് കഴിഞ്ഞില്ല.ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് വീണ്ടും നാണം കെട്ട തോൽവി ഏറ്റുവാങ്ങുകയാണ് ബി ജെ പി .അതേസമയം പരാജയം ഉൾക്കൊണ്ട് കെ.സുരേന്ദ്രൻ രാജിവെക്കണമെന്ന് മറുപക്ഷം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ വാർഡുകളിലാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 15 തദ്ദേശ വാര്‍ഡുകളില്‍ എട്ട് സീറ്റുകളിൽ എല്‍ ഡി എഫ് മേല്‍കൈ നേടി. യു ഡി എഫിന് ഏഴ് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here