മലപ്പുറം എ.ആർ നഗർ സഹകരണബാങ്ക് തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക് അധികൃതർ നടത്തി.
കണ്ണമംഗലം സ്വദേശിയായ അങ്കണവാടി ടീച്ചറുടെ അക്കൗണ്ട് വഴി മാറിയത് എൺപത് ലക്ഷം രൂപയാണ്. ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് കിട്ടിയപ്പോൾ മാത്രമാണ് ഇങ്ങനെയൊരു തട്ടിപ്പിനെക്കുറിച്ച് അങ്കണവാടി ടീച്ചർ അറിഞ്ഞത് തന്നെ. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ടീച്ചര്‍ ബാങ്ക് മുന്‍ സെക്രട്ടറിയും ഡയറക്ടർ ബോർഡ് അംഗവുമായ വി.കെ ഹരികുമാറിനെതിരെ തിരൂരങ്ങാടി പൊലീസിന് പരാതി നല്‍കി.
ഹരികുമാര്‍ കള്ളപ്പണം വെളുപ്പിക്കാനാണ് ശ്രമിച്ചതെന്ന് പരാതിക്കാരിയായ ടീച്ചർ പറയുന്നു. ഹരികുമാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. മറ്റ് പല അക്കൗണ്ടുകളിലും സമാന തിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇടപാടുകളെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഹരികുമാർ സൂക്ഷിയ്ക്കണമെന്ന് കെ ടി ജലീൽ
എ.ആർ നഗർ സഹകരണ ബാങ്കിൽ ഇതുവരെ കണ്ടെത്തിയത് 300 കോടിയിൽ അധികം രൂപയുടെ കള്ളപ്പണമെന്നാണ് സഹകരണ വകുപ്പിൻ്റെ റിപ്പോർട്ടെന്ന് മുൻ മന്ത്രി കെ ടി ജലീൽ പറഞ്ഞു.നടന്നത് ഞെട്ടിപ്പിയ്ക്കുന്ന തട്ടിപ്പാണ്. ബാങ്ക് സെക്രട്ടറി ഹരികുമാർ കുഞ്ഞാലികുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനാണെന്നും കണ്ണമംഗലം അംഗനവാടി ടീച്ചറുടെ പേരിൽ 80 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും കെ ടി ജലീൽ വ്യക്തമാക്കി. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദർ മൗലവിയും സമാനമായ നിക്ഷേപം നടത്തിയെന്നും ജലീൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here