രാജ്യസഭയിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർക്കെതിരായ രാജ്യസഭാ സെക്രട്ടേറിയറ്റ് റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി പരിശോധിച്ചേക്കും. അതേസമയം പ്രതിപക്ഷ എംപിമാർക്കെതിരെ കേന്ദ്രം കള്ളക്കേസ് ഉണ്ടാക്കുകയാണെന്ന് എളമരം കരിം എംപിയും, കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ കരിവാരിത്തേക്കാൻ കള്ള കഥകൾ മെനയുകയാണെന്ന് ബിനോയ് വിശ്വം എംപിയും പ്രതികരിച്ചു
രാജ്യസഭയിൽ മാർഷ്യൽമാർ വനിതാ എംപി മാരെ ഉൾപ്പടെ കയ്യേറ്റം ചെയ്ത സംഭവങ്ങളുടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപി മാർ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യാ നായിഡുവിന് പരാതി സമർപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ എംപി മാരെ പ്രതികൂട്ടിലാക്കാനുള്ള നീക്കം ഭരണപക്ഷം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഭരണപക്ഷ എംപി മാർ നൽകിയ പരാതിയും രാജ്യസഭാ റിപ്പോർട്ടും എത്തിക്സ് കമ്മിറ്റി പരിശോധിച്ചേക്കും.
അതേസമയം ഇതുവരെ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യാ നായിഡു രാജ്യസഭാ സെക്രട്ടേറിയേറ്റ് റിപ്പോർട്ട് എത്തിക്സ് കമ്മിറ്റിക്ക് വിട്ടിട്ടില്ല. പക്ഷെ ശിവപ്രതാബ് ശുക്ല അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയിൽ വിഷയം ഉന്നയിക്കാനാണ് ബിജെപി എംപിമാരുടെ തീരുമാനം. എന്നാൽ പ്രതിപക്ഷ എംപിമാർക്കെതിരായ പരാതി കള്ളക്കേസാണെന്നും.പ്രതിപക്ഷ എംപിമാരുടെ പരാതിയെ പ്രതിരോധിക്കാനാണ് പുതിയ റിപ്പോർട്ടെന്നും എളമരം കരിം എംപി പ്രതികരിച്ചു.
കേന്ദ്ര സർക്കാർ നുണപ്രചാരണവുമായി പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് രാജ്യസഭാ എംപി ബിനോയ് വിശ്വവും ചൂണ്ടിക്കാട്ടി.കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ കരിവാരിത്തേക്കാൻ കള്ളക്കഥകൾ മെനയുകയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഇതോടെ വർഷകാല സമ്മേളനം അവസാനിച്ചിട്ടും ഭരണപക്ഷ – പ്രതിപക്ഷ പോര് രൂക്ഷമായി തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here