തിരുവനന്തപുരം ലുലുമാളിന്‍റെ നിര്‍മ്മാണം തടയണമെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കാട്ടിയാണ് ഹൈക്കോടതി കൊല്ലം സ്വദേശിയായ സലീമിന്‍റെ ഹര്‍ജി തളളിയത്.
തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന ലുലു മാളിന്‍റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുളള ഹര്‍ജിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി തളളിയത്.
പാർവ്വതി പുത്തനാറിന്റെ കരയില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ചാണെന്നും, കായലിന്‍റെ ഭാഗം കൈയ്യേറിയിട്ടുണ്ടെന്നും ആയിരുന്നു ഹര്‍ജിക്കാരനായ കൊല്ലം സ്വദേശി സലീമിന്‍റെ വാദം.
ഒന്നരലക്ഷത്തലധികം വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും എന്നാല്‍ മാളിന് സംസ്ഥാന പാരിസ്ഥിതിക ആഘാത അനുമതി മാത്രമാണ് ഉളളതെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു.
എന്നാല്‍ ഹര്‍ജിക്കാരന് ഇത്തരം ഒരു ഹര്‍ജി നല്‍കാന്‍ നിയമപരമായ അധികാരം ഇല്ലെന്ന് കോടതി വിധി വാക്യത്തില്‍ ചൂണ്ടികാട്ടി. ആക്കുളം തടാകത്തില്‍ നിന്ന് 100 മീറ്റര്‍ ദൂരമുളളതിനാല്‍ നിര്‍മ്മാണത്തിന് തടസമില്ലെന്ന് കോടതി വിലയിരുത്തി.
അതേസമയം, മാളിന് അടുത്തുളള പാര്‍വ്വതി പുത്തനാര്‍ കനാലിന്‍റെ വീതി 25 മീറ്റില്‍ താഴെയാണ് അതിനാല്‍ തന്നെ സി ആര്‍ ഇസഡ് പ്രകാരമുളള തടസങ്ങള്‍ ബാധകമല്ല എന്നീ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ജഡ്ജിമാരായ എസ് വി ഭട്ട്, ബെച്ചു കുര്യന്‍ തോമസ് എന്നിവരുടെ ബെഞ്ച് ഹര്‍ജി തളളിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here