കിടിലന്‍ ഒല: ആകര്‍ഷകമായ ഫീച്ചറുകളുമായി ഇ – സ്‌കൂട്ടര്‍ വിപണിയില്‍

കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ നിരത്തു കീഴടക്കാന്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറെത്തി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിലാണ് രൂപകല്‍പ്പനയിലും ശേഷിയിലും സാങ്കേതിക വിദ്യയിലും ഏറെ പുതുമകളുള്ള സ്‌കൂട്ടര്‍ കമ്പനി അവതരിപ്പിച്ചത്. 499 രൂപയ്ക്ക് ബുക്ക് ചെയ്യാമെന്നതിനാല്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം പേരാണ് സ്‌കൂട്ടര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.

എസ് വണ്‍, എസ് വണ്‍ പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. സാറ്റിന്‍, മാറ്റ്, ഗ്ലോസി ഫിനിഷില്‍ പത്ത് നിറങ്ങളിലാണ് സ്‌കൂട്ടര്‍ ലഭ്യമാകുക. വില എസ് 1- 99,999, എസ് 1 പ്രോ- 129,999. സംസ്ഥാനങ്ങള്‍ നല്‍കുന്ന സബ്സിഡിക്ക് അനുസൃതമായി വിലയില്‍ കുറവുണ്ടാകും. ഇ എം ഐ ഓപ്ഷനുമുണ്ട്. ഒല വെറുമൊരു സ്‌കൂട്ടറല്ല, ലോകത്തെ ഏറ്റവും മികച്ച സ്‌കൂട്ടറാണ് എന്നാണ് കമ്പനി സ്ഥാപകന്‍ ഭാവിഷ് അഗര്‍വാള്‍ അവകാശപ്പെടുന്നത്.

രൂപകല്‍പ്പനയില്‍ അതീവ സുന്ദരനാണ് ഒല. രണ്ടു സ്‌കൂട്ടറുകള്‍ക്കും ഒരേ ഡിസൈന്‍. എസ് വണ്ണിന് 90 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്ററിലെത്താന്‍ വേണ്ടത് 3.6 സെക്കന്‍ഡ്. 8.5കിലോവാട്ട് പീക്ക് പവര്‍ എഞ്ചിന്‍. നോര്‍മല്‍, സ്പോര്‍ട് എന്നീ രണ്ടു വിഭാഗങ്ങളിലായി സ്‌കൂട്ടര്‍ ലഭിക്കും. അഞ്ചു നിറങ്ങളാണ് ഉള്ളത്. ബാറ്ററിക്കാര്യം പറയുകയാണെങ്കില്‍, ഒരൊറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ യാത്ര ചെയ്യാം.

എസ് വണ്‍ പ്രോയ്ക്ക് 115 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ ശേഷി കൈവരിക്കാന്‍ വേണ്ടത് വെറും മൂന്നു സെക്കന്‍ഡ്. ഒറ്റച്ചാര്‍ജില്‍ 181 കിലോമീറ്റര്‍ സഞ്ചരിക്കാം. 8.5 കിലോവാട്ട് പീക് പവറാണ് എഞ്ചിന്‍. നോര്‍മല്‍, സ്പോര്‍ട്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഉള്ളത്. പത്തു നിറങ്ങളില്‍ ലഭ്യം.

സാധാരണ സ്‌കൂട്ടറുകള്‍ റിവേഴ്സ് ഗിയറില്‍ സഞ്ചരിക്കാറില്ല. എന്നാല്‍ ഓലയ്ക്ക് റിവേഴ്സ് ഗിയറുണ്ട്. വണ്ടി നില്‍ക്കുന്ന തറ തിരിച്ചറിയാനും അതിനനുസരിച്ച് ടയറുകളുടെ ഗ്രിപ്പ് പ്രവര്‍ത്തിപ്പിക്കാനും സ്‌കൂട്ടറിനാകും. നിലവില്‍ ലക്ഷ്വറി സ്‌കൂട്ടറുകളില്‍ മാത്രമാണ് റിവേഴ്സ് ഗിയറുള്ളത്. വാഹനം വീട്ടില്‍ വച്ച് അഞ്ചര മണിക്കൂര്‍ കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്.

750 വാട്ട് പോര്‍ട്ടബ്ള്‍ ചാര്‍ജറാണ് ഉള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഓല ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്വര്‍ക്ക് വഴി വെറും 18 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാം. ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം. ചാര്‍ജ് പൂര്‍ണമായാല്‍ ഉടമസ്ഥന് നോട്ടിഫിക്കേഷന്‍ വരും. വാഹനത്തിനുള്ളില്‍ രണ്ട് ഹെല്‍മറ്റ് വയ്ക്കാനുള്ള സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്.

ഒലയ്ക്ക് ചാവിയില്ല എന്നതാണ് മറ്റൊരു സവിശേഷത. സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ലോക്കും അണ്‍ലോക്കും ചെയ്യാം. ഫോണ്‍ തുറക്കുന്നതു പോലെ കോഡ് വഴിയും പ്രവര്‍ത്തിപ്പിക്കാം. സ്‌കൂട്ടറിന് ഉടമസ്ഥന്‍ അടുത്തു വരുമ്പോള്‍ പ്രവര്‍ത്തിക്കുകയും ദൂരേക്ക് പോകുമ്പോള്‍ ലോക്കാകുകയും ചെയ്യുന്ന സെന്‍സറുകളുണ്ട്. മുമ്പിലെ ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയില്‍ സ്വന്തം പ്രൊഫൈലും ക്രിയേറ്റ് ചെയ്യാം.

ഫാമിലി വാഹനമായാണ് ഉപയോഗിക്കുന്നത് എങ്കില്‍ ഓരോ ഉപയോക്താവിനും പ്രത്യേകം പ്രൊഫൈലുണ്ടാക്കാം. ലൈവ് ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം. എ ഐ സ്പീച്ച് റെക്കഗ്‌നിഷന്‍ ആല്‍ഗോരിതം വഴിയാണ് വാഹനം നിര്‍ദേശങ്ങള്‍ അനുസരിക്കുക. ഇന്‍ബില്‍റ്റ് സ്പീക്കറുമുണ്ട്. വെറുമൊരു ടച്ച് സ്‌ക്രീനല്ല മൊബൈല്‍ ഫോണ്‍ വന്നതു കൊണ്ട് ടച്ച് സ്‌ക്രീന്‍ അനുഭവം പുതിയതല്ലാതായി മാറിയിട്ടുണ്ട്. എന്നാല്‍ ഒലയിലെ ടച്ച് സ്‌ക്രീന്‍ തികച്ചും സവിശേഷമാണ്. തകര്‍ന്നു പോകാത്തതാണ് (ഷാറ്റര്‍പ്രൂഫ്) ഡിസ്പ്ലേ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡിസ്പ്ലേയ്ക്കുള്ളില്‍ മൂന്ന് ജി ബി റാമുള്ള ഒക്ടകോര്‍ പ്രോസസറാണ് ഉള്ളത്. 4ജി, വൈഫൈ, ബ്ലൂടൂത്ത് ഹൈസ്പീഡ് കണക്ടിവിറ്റിയുമുണ്ട്. യൂട്യൂബ്, കോളിങ് എന്നിവയെല്ലാം സപ്പോര്‍ട്ട് ചെയ്യും. സ്‌കൂട്ടര്‍ കേടായാല്‍ അടുത്തുള്ള സര്‍വീസ് സെന്ററിലേക്കും ഡിസ്പ്ലേ വഴി കാണിക്കും.

സമയമാകുന്ന മുറയ്ക്ക് ബാറ്ററി, ഹെല്‍ത്ത് അലര്‍ട്ടുകളും തരും. റൈഡിങ് പ്ലേ ലിസ്റ്റാണ് മറ്റൊരു പ്രത്യേകത. വാഹനത്തിന്റെ ശബ്ദം പോലും റൈഡിങ് പ്ലേ ലിസ്റ്റില്‍ നിന്ന് മാറ്റാം. ഗുജറാത്തില്‍ ചെറിയ വില 99,999 രൂപയാണ് അടിസ്ഥാന വില. സംസ്ഥാനങ്ങള്‍ നല്‍കുന്ന സബ്സിഡികള്‍ക്ക് അനുസൃതമായി ചിലയിടങ്ങളില്‍ സ്‌കൂട്ടറിന് വില കുറയും. സബ്സിഡി കഴിച്ചാല്‍ എസ് വണ്ണിന് ഡല്‍ഹിയില്‍ 85,099 രൂപയാണ് വില. ഗുജറാത്തില്‍ 79,999 രൂപയും മഹാരാഷ്ട്രയില്‍ 94,999 രൂപയും. 89,968 രൂപയാണ് രാജസ്ഥാനില്‍. മറ്റു സംസ്ഥാനങ്ങളില്‍ 99,999 രൂപയും. കേരളത്തില്‍ സബ്സിഡി ഉണ്ടോ എന്നതില്‍ വ്യക്തതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News