സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നല്‍കി. അസമില്‍ എഐയു ഡി എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിര്‍ത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടര്‍ന്നാണ് അഖിലേന്ത്യ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജി ഭീഷണി മുഴക്കിയിരുന്നുത്.
സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. അതേസമയം സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹം ഉയര്‍ന്നുവരുന്നുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം സുഷ്മിത ട്വിറ്ററിലെ പ്രൊഫൈല്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നാക്കിയിട്ടുണ്ട്.
കോൺഗ്രസിൽ തുടരുന്ന ആഭ്യന്തര കലഹത്തിന് ഒടുവിലാണ് സുഷ്മിത ദേവ് പാർട്ടി വിട്ടത്. നേതൃത്വവുമായി ഏറെ നാളായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. രാജിക്ക് പിന്നാലെ സുഷ്മിത ട്വിറ്ററിൽ വ്യക്തിഗത വിവരങ്ങൾ മാറ്റി. കോൺഗ്രസ് വാട്സ്അപ്പ് ഗ്രൂപ്പിൽ നിന്നും ഒഴിവായി. നേരത്തെ മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പം ട്വിറ്റർ സുഷ്മിതയുടെ അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ചിരുന്നു.
16-ാം ലോക് സഭയിൽ അംഗമായിരുന്ന സുഷ്മിത 2019 സെപ്തംബർ 9 നായിരുന്നു മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ പദവിയിലെത്തിയത്. മൂന്ന് പതിറ്റാണ്ട് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതായി രാജിക്കത്തിൽ സുഷ്മിത വ്യക്തമാക്കി.
സുഷ്മിത ദേവിൻ്റെ രാജിയിൽ പ്രതികരണവുമായി കപിൽ സിബലും രംഗത്ത് എത്തിയിട്ടുണ്ട്. യുവ നേതാക്കൾ വരെ പാർട്ടിയിൽ നിന്ന് പോകുമ്പോൾ മുതിർന്ന തങ്ങളെ പോലുള്ള നേതാക്കളുടെ യത്നം പാഴാകുന്നു എന്നും ഇതിനോട് കണ്ണടച്ച് കോൺഗ്രസ് ഇങ്ങനെയും മുന്നോട്ട് പോകുമെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു.
സുഷ്മിത ബിജെപിയിൽ ചേരാനുള്ള സാധ്യത ഇല്ലെന്നാണ് ആസാം കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ തൃണമൂൽ കോൺഗ്രസിൽ സുഷ്മിത ചേർന്നെക്കും എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിൻ്റെ ഭാഗമായി മമത ബാനർജിയുമായി സുഷ്മിത കൂടിക്കാഴ്ച നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here