കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങള്‍ തുടരുന്നു; ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി

രാജ്യത്ത് ഇന്ധനവില കുറയ്ക്കില്ലെന്ന് കേന്ദ്രം. ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. യു.പി.എ സർക്കാർ ഇറക്കിയ എണ്ണ ബോണ്ട് പലിശ ഖജനാവിന് ബാധ്യതയാണെന്നും ഇതാണ് ഇന്ധന നികുതി കുറയ്ക്കുന്നതിന് തടസമെന്നും മന്ത്രി അവകാശപ്പെട്ടു.

2014ൽ മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി. നടപ്പ് സാമ്പത്തിക വർഷത്തിൽ മാത്രം ഇതുവരെ പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയും വില വർധിപ്പിച്ചിട്ടുണ്ട്.

ഒരു ലിറ്റർ പെട്രോളിന് രാജ്യത്ത് 100 രൂപ കടന്നിരിക്കുകയാണ്.ഇന്ധന വിലവർധനവ് വഴി കേന്ദ്രസർക്കാരിന് 88 ശതമാനം അധിക വരുമാനമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വർധനവിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ചത്.

പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വർഷം 19.98 ൽ നിന്ന് 32.9 യിലേക്കാണ് വർധിപ്പിച്ചത്. ഡീസലിനാകട്ടെ ഇത് 15.83 ൽ നിന്ന് 31.8 രൂപയാക്കി. ഇതാണ് കേന്ദ്രസർക്കാരിന് റെക്കോഡ് വരുമാനം കൊണ്ടുവന്നത്.നടപ്പ് സാമ്പത്തിക വർഷം, ഇതുവരെ (ഏപ്രിൽ-ജൂൺ) തീരുവയിൽ നിന്നുള്ള വരുമാനം 1.01 ലക്ഷം കോടി രൂപ കടന്നതായും കേന്ദ്ര സർക്കാർ തന്നെ പറഞ്ഞിരുന്നു. കൊവിഡും ലോക്ഡൗണും മൂലം ഗതാഗതവും മറ്റും കുറഞ്ഞില്ലായിരുന്നെങ്കിൽ വരുമാനം ഇതിലും ഉയർന്നേനെ.

പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യുവൽ, പ്രകൃതിവാതകം എന്നിവ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള വരുമാനമാണിത്.പെട്രോൾ, ഡീസൽ തീരുവയിൽ നിന്ന് 2019-20ൽ 1.78 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സർക്കാരിന് ലഭിച്ചത്. 2018-19ൽ 2.13 ലക്ഷം കോടിയായിരുന്നു തീരുവയിൽ നിന്നുള്ള വരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here