അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് നാലു കാറുകളും ഒരു ഹെലികോപ്റ്റര്‍ നിറയെ പണവുമായാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് സാക്ഷികളുണ്ടെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
‘നാലു കാറുകള്‍ മുഴുവനും പണമായിരുന്നു. ഒരു ഹെലികോപ്റ്ററിലും പണം നിറയ്ക്കാന്‍ ശ്രമിച്ചു. പണമെല്ലാം നിറയ്ക്കാന്‍ സാധിച്ചില്ല. കുറച്ചു പണം അവിടെ ബാക്കിയായി’- റഷ്യന്‍ എംബസിയിലെ വക്താവ് നികിത ഇഷ്‌ചെങ്കോ വ്യക്തമാക്കി.
അതേസമയം താലിബാനെ ഭയന്ന് നാടുവിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ആദ്യ പ്രതികരണം പുറത്ത് വന്നിരുന്നു. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താന്‍ നാടുവിട്ടതെന്നും കാബൂളില്‍ തങ്ങിയിരുന്നുവെങ്കില്‍ എണ്ണമറ്റ രാജ്യസ്‌നേഹികള്‍ കുരുതി ചെയ്യപ്പെടുമായിരുന്നെന്നും കാബൂള്‍ നഗരം തകര്‍ക്കപ്പെടുമെന്നും അഷ്‌റഫ് ഗനി പറഞ്ഞു.
താലിബാന്‍ വിജയിച്ചിരിക്കുന്നു. ഇനി രാജ്യത്തെ ജനങ്ങളുടെ സ്വത്തും അഭിമാനവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്കാണ്. അവര്‍ ചരിത്രത്തിലെ നിര്‍ണായക പരീക്ഷണ ഘട്ടത്തിനുമുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഷ്‌റഫ് ഗനി രാജ്യംവിട്ടതായി ഞായറാഴ്ച തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഗനി പോയത് എവിടേക്കാണെന്ന് അദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
അഫ്ഗാൻ വിട്ട് താജിക്കിസ്താനിൽ അഭയം തേടിയ അഷ്‌റഫ് ഗനി അഭയം കിട്ടാത്തതിനെ തുടർന്ന് ഒമാനിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. വൈകാതെ അദ്ദേഹം യു.എസിലേക്ക് പോകുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബും ഗനിക്കൊപ്പമുണ്ടെന്നാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here