വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവിൽ പി പി മത്തായിയുടെ മരണത്തിൽ ആറ് വനം വകുപ്പ് ജീവനക്കാരെ സി ബി ഐ പ്രതി ചേർത്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യ അടക്കം പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.
ഡെപ്യു. റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമ്മാരായ എൻ സന്തോഷ്, വി ടി അനിൽകുമാർ, വി എം ലക്ഷ്മി, ട്രൈബൽ വാച്ചർ ഇ വി പ്രദീപ് കുമാർ എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ 10 വകുപ്പുകൾ ചുമത്തി. തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടൽ, അന്യായമായി തടങ്കലിൽ വയ്ക്കുക, മാനസിക, ശാരീരിക പീഡനം,കൃത്രിമ രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണിവ.
ദുരൂഹ മരണക്കേസിന്റെ അന്വേഷണം ഏറ്റെടുത്ത് 11 മാസം പിന്നിടുന്ന വേളയിലാണ് സി ബി ഐ യുടെ നിർണ്ണായക നീക്കം. കഴിഞ്ഞ മാസം ഗുരുതരമായ കണ്ടെത്തലോടെ സി ബി ഐ കഴിഞ്ഞ മാസം അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആറ് ജീവനക്കാരെ പ്രതി ചേർത്തത്. അന്വേഷണ സംഘം അറസ്റ്റ് അടക്കം നടപടികളിലേക്ക് ഇനി നീങ്ങുo.
2020 ജൂലൈ 28 ലാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here