സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം വേണം; യു.പി പൊലീസിന്റെ ആവശ്യം മഥുര കോടതി തള്ളി

ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ നടപടിയിൽ യു.പി പൊലീസിന് തിരിച്ചടി. സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം വേണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര കോടതി തള്ളി. സിദ്ദീഖ് കാപ്പന്റെ സിമി ബന്ധം അന്വേഷിക്കണമെന്നായിരുന്നു യു.പി പൊലീസ് സമർപ്പിച്ച അപേക്ഷ.

പൗരന്റെ നേർക്ക് ഭരണകൂടം കാണിക്കുന്ന ഭീകരതയാണ് യു.പി സർക്കാരിന്റെ പുതിയ അപേക്ഷയെന്ന് കാപ്പന് വേണ്ടി ഹാജരായ അഡ്വ. വിൽസ് മാത്യു വാദിച്ചു. നിലവിലെ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും കുറ്റപത്രത്തിന്റെ പകർപ്പ് ഇതുവരെ പൊലീസ് കൈമാറിയിട്ടില്ലെന്നും നിലവിലെ അവസ്ഥയിൽ കൂടുതൽ അന്വേഷണം വേണമെന്ന യു.പി പൊലീസിന്റെ നിലപാട് ദുരുദ്ദേശപരമാണെന്നും അഭിഭാഷകൻ വിൽസ് മാത്യു വാദിച്ചു.

തുടർന്ന് യു.പി പൊലീസിന്റെ വാദം കേൾക്കാതെ തന്നെ അപേക്ഷ കോടതി തള്ളുകയായിരുന്നു. കേസിൽ ഇതുവരെ സിദ്ദീഖ് കാപ്പന് കുറ്റപത്രത്തിന്റെ പകർപ്പ് നൽകാത്തത് നിയമവാഴ്ചയോടുള്ള ക്രൂരതയാണെന്നും അതിനാൽ സിദ്ദീഖ് സ്വമേധയാ ജാമ്യത്തിനർഹനാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ യു.പി സർക്കാരിന്റെ മറുപടി തേടിയിട്ടുണ്ടെന്ന് മഥുര ജഡ്ജി വ്യക്തമാക്കി. സിദ്ദീഖ് കാപ്പൻ ജയിലിൽ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അതിനാൽ ചികിത്സക്കും കൗൺസിലിങ്ങിനും അടക്കമുള്ളവക്കായി എയിംസിൽ പ്രവേശിപ്പിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.

ഇതേക്കുറിച്ച് അഡീഷണൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനിൽകുമാർ പാണ്ഡെ മഥുര ജയിലധികൃതരുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് തിങ്കളാ‍ഴ്ച വീണ്ടും പരിഗണിക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News