കൊവിഡ് ബാധിച്ചെന്ന ഭീതി; പൊലീസിന് സന്ദേശമയച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

കൊവിഡ് ബാധിച്ചെന്ന സംശയത്താൽ പൊലീസിന് സന്ദേശമയച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മംഗളൂരു സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന രമേഷ്‌കുമാര്‍(40), ഭാര്യ ഗുണ ആര്‍. സുവര്‍ണ(35) എന്നിവരാണ് കമ്മീഷണര്‍ക്ക് ശബ്ദ സന്ദേശമയച്ച ശേഷം തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ മംഗളൂരു എസ്പി എന്‍ ശശികുമാറിന് സന്ദേശം അയച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് ഇല്ലെന്ന് വ്യക്തമായി.

തനിക്കും ഭാര്യക്കും കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് ലക്ഷണങ്ങളുണ്ട്. ഭാര്യക്ക് പ്രമേഹമായതിനാല്‍ ബ്ലാക്ക് ഫംഗസ് സാധ്യതയുണ്ടെന്നും അതിനാല്‍ ഒരുമിച്ച് മരിക്കുകയാണെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.

ആശുപത്രിയില്‍ പോയാല്‍ പരസ്പരം കാണാതെ മരിക്കേണ്ടി വരുമെന്നും അതുകൊണ്ട് വീട്ടില്‍ തന്നെ മരിക്കാന്‍ തീരുമാനിച്ചെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. ഭാര്യ ആദ്യം മരിച്ചെന്നും താന്‍ മരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.

സന്ദേശം ലഭിച്ചയുടന്‍ കമ്മീഷണര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് സൂറത്കല്‍ സ്‌റ്റേഷനുമായി എസ്പി ബന്ധപ്പെട്ടു. പൊലീസും നാട്ടുകാരും ഇവരുടെ താമസ സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഇരുവരും വിവാഹിതരായിട്ട് വര്‍ഷങ്ങളായി. കുട്ടികളില്ല. ഇത് മാനസികമായി ഇരുവരെയും ബാധിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here