മൂന്ന് വനിതകൾ അടക്കം പുതിയ 9 പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ ഒരുമിച്ച് ശുപാർശ ചെയ്യുന്നത്. രാജ്യത്തെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ സാധ്യത കൽപിക്കുന്ന ജസ്റ്റിസ് ബി.വി. നാഗരത്നയും കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാറും പട്ടികയിൽ ഉണ്ട്.
സുപ്രീംകോടതിയിൽ നിലവിലുള്ള 9 ജഡ്ജിമാരുടെയും ഒഴിവ് നികത്താൻ തീരുമാനിച്ചു കൊണ്ടാണ് മൂന്ന് വനിതകൾ അടക്കം ഒൻപത് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്തത്.
22 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം നടപടി കൈകൊണ്ടത്.
കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിൽ ഉള്ള കൊളീജിയം ശുപാർശ ചെയ്ത വനിതാ ജഡ്ജിമാർ. ഇതിൽ കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന 2027ൽ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ സാധ്യത നിലനിൽക്കുന്നു.
കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി സി.ടി. രവികുമാറും സ്ഥാനക്കയറ്റ പട്ടികയിലുണ്ട്. സീനിയോറിറ്റി പട്ടികയിൽ ഒന്നാമനായ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്തു.
അഭിഭാഷകരിൽ നിന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയെയും പട്ടികയിൽ ഉൾപ്പെടുത്തി. നിയമനം സംബന്ധിച്ച ഫയൽ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് അയച്ചു. അതേസമയം സിനിയോറിറ്റിയിൽ രണ്ടാമത് ഉള്ള ത്രിപുര ഹൈക്കോടതി ചിഫ് ജസ്റ്റിസ് അഖിൽ ഖുറേഷി പട്ടികയ്ക്ക് പുറത്താണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here