ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ: പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തരുതെന്ന് സുപ്രീം കോടതി

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തരുതെന്ന് സുപ്രീം കോടതി. സെപ്റ്റംബര്‍ 5ന് നടക്കുന്ന എന്‍ ഡി എ പ്രവേശന പരീക്ഷ എഴുതാന്‍ പെണ്‍കുട്ടികളെയും അനുവദിക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു. നയപരമായ തീരുമാനമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി.

സ്ത്രീകള്‍ക്കും പരുഷന്‍മാര്‍ക്കും തുല്യാവസരമില്ലാത്തത് മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് നീരീക്ഷിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. തുല്യത ഉറപ്പാക്കുന്ന നയമല്ല പ്രതിരോധ സേനകളുടേത്. ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്ന് പെണ്‍കുട്ടികള്‍ പഠിക്കുന്നത് ഒരു പ്രശ്‌നമായി മാറുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി പരീക്ഷകള്‍ക്ക് പെണ്‍കുട്ടികളെ അനുവദിക്കാത്ത കേന്ദ്ര നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. എന്‍ ഡി എ പരീക്ഷക്ക് പെണ്‍കുട്ടികളെ അനുവദിക്കാത്തത് നയപരമായ തീരുമാണെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. വിവേചനപരമായ തീരുമാനം തുടരുന്നതെന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം.

സെപ്റ്റംബര്‍ 5നാണ് എന്‍ ഡി എ പ്രവേശന പരീക്ഷ. പരീക്ഷ എഴുതാന്‍ പെണ്‍കുട്ടികളെ അനുവദിച്ചെങ്കിലും തുടര്‍ തീരുമാനങ്ങള്‍ ഈ കേസിലെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കോടതി തീരുമാനം അറിയിപ്പായി യു പി എസ് സി ഉടന്‍ പുറത്തിറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിരോധ സേനകളിലെ പെര്‍മനന്റ് കമ്മീഷന്‍ വിധിക്ക് ശേഷമാണ് എന്‍ ഡി എ പരീക്ഷകളിലും തുല്യത ഉറപ്പാക്കിക്കൊണ്ടുള്ള സുപ്രീം കോടതി തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here