ഓണക്കോടിക്കൊപ്പം10,000 രൂപ; പണത്തിന്‍റെ ഉറവിടത്തിൽ സംശയം; തൃക്കാക്കര നഗരസഭ ചെയർപേഴ്സണെതിരെ കൗൺസിലർമാർ

ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്സണിന്റെ വക 10,000 രൂപ! അതിശയിച്ച പതിനെട്ട് കൗൺസിലർമാർ പണത്തിന്‍റെ ഉറവിടത്തിൽ സംശയം തോന്നി പണം തിരിച്ച് നൽകി. ചെയർപേഴ്സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

ഈ കൊവിഡ് കാലത്ത്‌ കാണം വിറ്റായാലും ഓണം ഉണ്ണണമെന്ന അവസ്ഥയിൽ നെട്ടോട്ടമോടുകയാണ് ജനം. അപ്പോഴാണ് ഓരോ അംഗങ്ങൾക്കും ഓണക്കോടിയോടൊപ്പം കവറിൽ 10,000 രൂപയും നൽകിയത്.

നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെയെല്ലാം സംശയം.

എന്തോ പന്തികേടുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതിപക്ഷത്തെ അടക്കം പതിനെട്ട് കൗൺസിലർമാർ പണം കൈപ്പറ്റുന്നത് ഉചിതമാകില്ലെന്ന് മനസിലാക്കി ഇതിനകം തന്നെ തിരിച്ച് നൽകിക്കഴിഞ്ഞു. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്.

43 പേർക്ക് പണം നൽകാൻ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും. അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണ് ചെയർപേഴ്സൻ നൽകിയതെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here