500 രൂപ ഫീസടച്ചാൽ 24 മണിക്കൂർ നേരത്തേക്ക് ജയിൽ ജീവിതം അറിയാം

തടവുപുള്ളികൾ ജയിലിൽ കഴിയുന്നത് അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഒരു സുവർണാവസരം. അത് വേറെവിടെയും അല്ലകെട്ടോ കർണ്ണാടക ജില്ലയിലാണ്. നമ്മളിൽ പലരും സിനിമയില്‍ കണ്ടോ, പറഞ്ഞ് കേട്ടോ, വായിച്ചറിഞ്ഞോ മാത്രം പരിചയമുള്ള ജയില്‍ ജീവിതം അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയാണ് കര്‍ണ്ണാടക ബെലാഗവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍. 500 രൂപ ഫീസായി നല്‍കിയാല്‍ തടവറയിലെ 24 മണിക്കൂർ നേരത്തേക്ക് ജീവിതത്തെക്കുറിച്ച് അറിയാം.

തടവുകാർക്കൊപ്പം പൊതുജനങ്ങൾക്കും കഴിയുന്നതിനായുള്ള ഒരു ജയിൽ ടൂറിസം പദ്ധതിക്കാണ് ഇവിടെ ആരംഭം കുറിക്കുന്നത്. അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. സംഗതി വിനോദ സഞ്ചാരമെന്നാണ് പേരെങ്കിലും ജയിലിൽ തടവു പുള്ളികൾ എങ്ങനെയാണോ കഴിയുന്നത് അതുപോലെ തന്നെയായിരിക്കണം പൊതുജനങ്ങളും കഴിയേണ്ടത്.

പുലര്‍ച്ചെയുള്ള ബെല്ലിനോടൊപ്പമാണ് ദിനചര്യ ആരംഭിക്കുന്നത്.രാവിലെ അഞ്ച് മണിക്ക് തന്നെ ജയിലുദ്യോഗസ്ഥന്‍ വിളിച്ചുണര്‍ത്തും. ചായയ്ക്ക് പോവുന്നതിന് മുമ്പ് സെല്ലിനകം വൃത്തിയാക്കതിനു ശേഷം മാത്രമേ പ്രാതല്‍ ലഭിക്കുകയുള്ളു. പതിനൊന്ന് മണിയ്ക്ക് ചോറും സാമ്പാറും കഴിഞ്ഞാല്‍ പിന്നെ രാത്രി ഏഴ് മണിക്കാണ് ഭക്ഷണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ മാംസാഹാരം കിട്ടുകയുള്ളു. ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തുകയാണെങ്കില്‍ സ്‌പെഷ്യല്‍ ഭക്ഷണം ആസ്വദിക്കാമെന്നും ജയില്‍ അധികൃതര്‍ പറയുന്നു. സന്ദര്‍ശകനാണെങ്കിലും ജയിലിലെത്തിയാല്‍ യൂണിഫോം ധരിക്കണം.

തടവ് പുള്ളികള്‍ക്ക് നല്‍കുന്നത് പോലെ നമ്പറും ലഭിക്കും. മറ്റ് തടവ് പുള്ളികള്‍ക്കൊപ്പം സെല്‍ പങ്കിടുകയും അവര്‍ക്ക് നല്‍കുന്ന അതേ ഭക്ഷണം കഴിക്കുകയും ചെയ്യണം. ഇത് മാത്രമല്ല, ജയിലിനുളളിലുള്ള സമയങ്ങളില്‍ പൂന്തോട്ട നിര്‍മ്മാണം, പാചകം, ശുചീകരണം തുടങ്ങിയ വിവിധ പ്രവര്‍ത്തങ്ങളില്‍ പങ്ക് ചേരുകയും വേണം.

രാത്രി ഭക്ഷണത്തന് ശേഷം പായും കിടക്കയും സ്വയമെടുത്ത് അനുവദിച്ച സെല്ലുകളിലേക്ക് പോയി മറ്റുള്ളവരോടൊപ്പം നിലത്ത് കിടന്നുറങ്ങുകയും ചെയ്യണം. സെല്ലുകള്‍ പൂട്ടിയിടുന്നതിലും വിട്ടുവീഴ്ചയില്ല.

ഭാഗ്യമുണ്ടെങ്കില്‍ കൊടും കുറ്റവാളികളോടൊപ്പം സെല്ലില്‍ കഴിയേണ്ടിയും വരും. നിലവില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന 29 പേര്‍ ഹില്‍ഡാഗ ജയിലിലുണ്ട്. വീരപ്പന്റെ കൂട്ടാളികളും, സീരിയല്‍ കില്ലറും, ബലാത്സംഗ കേസ് പ്രതികളും കൂട്ടത്തിലുണ്ട്.

അതേസമയം, കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജയിലിലെ ജീവിതം അടുത്തറിയുന്നതോടെ ആളുകൾ കുറ്റകൃത്യം ചെയ്യുന്നത് കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News