സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗൺ ആയിരിക്കും.
ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നേരത്തെ തീരുമാനമെടുത്തത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാമെന്നായിരുന്നു നിര്‍ദേശം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ വരെയായിരുന്നു പ്രവര്‍ത്തനാനുമതി.അതേസമയം ആഘോഷവേളകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.
ഓഗസ്റ്റ് 15 കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ഡൗൺ ഉണ്ടായിരുന്നില്ല. അതേസമയം സംസ്ഥാനത്ത് ഇന്നലെ 17,106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂർ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂർ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസർഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,01,70,011 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ മരണം 19,428 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,846 പേർ കൂടി രോഗമുക്തി നേടി. 1,78,462 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,05,480 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,339 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,65,079 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 27,260 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1901 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here