രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍പനയ്ക്ക് വച്ച് കേന്ദ്രം

കൊവിഡ് വ്യാപനത്തിനിടെ പൊതു ആസ്തി വിറ്റഴിക്കല്‍ തീവ്രമാക്കി മോദി സര്‍ക്കാര്‍. രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ദേശീയപാതകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ എന്നിവ അടക്കം ദേശീയ ആസ്തി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നടപടിക്രമം കേന്ദ്രം പ്രഖ്യാപിച്ചു. 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്. നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. ബജറ്റില്‍ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തിവില്‍പനയുടെ 14 ശതമാനം വരുന്നതാണിവ.

വെയര്‍ഹൗസിങ്, ഖനനം, വ്യോമയാനം, തുറമുഖം, സ്റ്റേഡിയങ്ങള്‍, നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ എന്നിവയടക്കം വിറ്റഴിക്കുന്നതില്‍ ഉള്‍പ്പെടും. കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ 25 വിമാനത്താവളങ്ങളുടെ വില്‍പനയിലൂടെ 20,782 കോടി (18 ശതമാനം) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

2023ലാണ് കോഴിക്കോട് വിമാനത്താവളം സംബന്ധിച്ച് പദ്ധതിയിട്ടിരിക്കുന്നത്. റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉത്പാദനത്തില്‍ നിന്ന് 39,832 കോടി, തുറമുഖങ്ങളില്‍നിന്ന് 12,828 കോടി, ടെലികോം മേഖലയില്‍നിന്ന് 35,100 കോടി, സ്റ്റേഡിയങ്ങളില്‍നിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളില്‍നിന്ന് 45,000കോടി ഖനന മേഖലയില്‍ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയില്‍ നിന്ന് 24, 462 കോടി, റിയല്‍ എസ്റ്റേറ്റില്‍ നിന്ന് 15000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് പറഞ്ഞു.

പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയില്‍ പലതും നടപ്പാക്കുക. സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ജനക്ഷേമത്തിനായി ഗ്രാമ-അര്‍ധ നഗര സംയോജനം എന്നിവ ആസ്തിവില്‍പ്പനയിലൂടെ സാധിക്കുമെന്നാണ് മന്ത്രി പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News