മുൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബാൾ താരവും മുൻ ഇന്ത്യൻ ടീം നായകനുമായിരുന്നു ഇദ്ദേഹം. വർഷങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു.
1962ൽ ഏഷ്യൻ ഗെയിംസ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഒളിമ്പ്യൻ ചന്ദ്രശേഖരൻ. നിരവധി ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരൻ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു.
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഇദ്ദേഹം ഇരിങ്ങാലക്കുട ഗവ. ഹൈസ്കൂളിൽ പന്തു തട്ടിയായിരുന്നു കായികരംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് തൃശൂർ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടർന്നു. തുടർന്ന് ബോംബെ കാൾട്ടക്സിൽ ചേർന്നു. 1958 മുതൽ 1966 വരെ ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങിയ ചന്ദ്രശേഖരൻ, ഇന്ത്യൻ ഫുട്ബോളിലെ സുവർണ നിരയുടെ പൊട്ടാത്ത പ്രതിരോധനിരയിലെ കണ്ണിയായിരുന്നു.
1966ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച ചന്ദ്രശേഖരൻ 1973 വരെ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിനു (എസ് ബി ഐ) വേണ്ടി ബൂട്ടണിഞ്ഞു.
ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് സ്വർമം എന്നിവ കൂടാതെ 1964ൽ എ എഫ് സി ഏഷ്യൻ കപ്പിൽ വെള്ളി, 1959ലും 1964ലും മെർദേക്ക കപ്പിൽ വെള്ളി എന്നിവ ചന്ദ്രശേഖരന്റെ ഫുട്ബാൾ ജീവിതത്തിലെ നാഴികകല്ലുകളാണ്. 1964 ടോക്യോ ഒളിമ്പിക്സിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങളിലും ചന്ദ്രശേഖരൻ ഇന്ത്യൻ ടീമിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്.
പീറ്റർ തങ്കരാജ്, എസ് എസ് നാരായൻ, പി കെ ബാനർജി, ജർണെയ്ൽ സിങ്, ചുനി ഗോസ്വാമി, സൈമൺ സുന്ദർരാജ് എന്നീ പ്രമുഖർ ഉൾപ്പെട്ട ഇന്ത്യൻ ടീമിലെ പ്രതിരോധക്കാരനായിരുന്നു ഒ ചന്ദ്രശേഖരൻ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here