വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ കൊവിഡ് പരിശോധന വ്യാപകമാക്കും; മുഖ്യമന്ത്രി

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ നിർദേശിച്ചു.

വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. മറ്റു ജില്ലകളിൽ വ്യാപകമായ പരിശോധന നടത്തും. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം, ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ അഞ്ച് ശതമാനത്തിൽ കൂടുതലായതിനാൽ ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. വാക്സിനെടുത്ത ശേഷവും കൊവിഡ് ബാധിക്കുന്നതിനെയാണ് ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ എന്ന് വിശേഷിപ്പിക്കുന്നത്.

നിലവിൽ സംസ്‌ഥാനത്തിന്‍റെ പക്കൽ 16 ലക്ഷം സിറിഞ്ചുകൾ ലഭ്യമാണ്. കൂടുതൽ സിറിഞ്ചുകൾ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും.

പത്ത് ലക്ഷം വാക്‌സിൻ ഡോസുകൾ കെ എം എസ് സി എൽ നേരിട്ട് വാക്‌സിൻ ഉൽപ്പാദകരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

ഓരോ തദ്ദേശ സ്‌ഥാപന അതിർത്തിയിലും എത്ര വാക്‌സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനും തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here