ഗൾഫ് മേഖലയുടെ റീറ്റെയ്ൽ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതിക്കൊണ്ട് ലുലു ഗ്രൂപ്പ് ദുബായ് ഔട്ലെറ്റ് മാളുമായി ചേർന്ന് പുതിയ മെഗാ മാർക്കറ്റിനു തുടക്കം കുറിക്കുന്നു.
മൊത്തക്കച്ചവട വില നിലവാരം ഉപഭോക്താക്കൾക്ക് ഉറപ്പാക്കിക്കൊണ്ട് വിലപേശൽ അടക്കമുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് മെഗാ മാർക്കറ്റ് സജ്ജമാകുന്നത്.
ഉന്നത മൂല്യമുള്ള വിഭവങ്ങൾക്ക് ഏറ്റവും കുറഞ്ഞ വില ഉറപ്പാക്കുകയും വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വിശാലമായ ലഭ്യത അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ലുലു ഗ്രൂപ്പ് മെഗാമാർക്കറ്റിലൂടെ വിഭാവന ചെയ്യുന്നത്.
നിലവിലുള്ള ദുബായ് ഔട്ലെറ്റ് മാളിൽ 35 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ അനുബന്ധമായിട്ടാണ് ലുലുവിന്റെ മെഗാ മാർക്കറ്റ് വരുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഔട്ലെറ്റ് മാൾ ഉള്ള നഗരമായി ദുബായ് മാറുകയാണ്. ചുറ്റുവട്ടത്തുള്ള 12 ലക്ഷത്തിലധികം വരുന്ന താമസക്കാർക്കും പുറത്തുനിന്നുവരുന്ന സന്ദർശകർക്കും 365 ദിവസവും ബാർഗൈൻ മേളകൾക്ക് അവസരം ലഭിക്കുന്ന വിധത്തിലാണ് മെഗാമാർക്കറ്റ് സജ്ജീകരിക്കുക.
സിനിമാ തീയേറ്ററും കമ്മ്യൂണിറ്റി ഇവന്റ് സ്പേസും സംഗീത പരിപാടികൾക്കുള്ള വിനോദ കേന്ദ്രങ്ങളും മെഗാ മാർക്കറ്റിലുണ്ടാകും. നൂതനമായ റീറ്റെയ്ൽ പ്രതലം സൃഷ്ടിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് സമ്പൂർണ്ണമായ പുതിയ അനുഭവം നൽകലാണ് മെഗാ മാർക്കറ്റിന്റെ ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസുഫലി എം എ പറഞ്ഞു.
ക്യാഷ് ആൻഡ് ക്യാരി സമ്പ്രദായത്തിലൂടെ വിലപേശൽ വിപ്ലവത്തിന് ഫാഷൻ -ലൈഫ് സ്റ്റൈൽ മേഖലയിൽ മെഗാ മാർക്കറ്റ് പുതിയ മുതൽക്കൂട്ടാകുമെന്ന് യൂസുഫലി പറഞ്ഞു.
ലുലു ഗ്രൂപ്പൂമായി കൈകോർക്കുന്നതിലൂടെ മൂല്യാധിഷ്‌ഠിത ഷോപ്പിംഗ് എന്നത് പുതിയ ആഗോള നിലവാരം സൃഷ്ടിക്കുമെന്ന് ദുബായ് ഔട്ലെറ്റ് മാളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അലി ഖമ്മാസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here