സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഫാനിന്‍റെ മോട്ടോർ ചൂടായി താഴേക്ക് വീണതാണ് അപകടകാരണമെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോർട്ട്

സെക്രട്ടറിയേറ്റിൽ തീ പിടിത്തമുണ്ടായതിൽ അട്ടിമറിയല്ലെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോർട്ട്. ഫാനിന്‍റെ മോട്ടോർ ചൂടായി താഴേക്ക് വീണതാണ് തീ കത്താൻ കാരണമായതെന്നും പ്രധാന രേഖകൾ ഒന്നും കത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

ഫോറൻസിക് പരിശോധനാഫലമടക്കം ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. തീപിടിത്തമുണ്ടായത് രാവിലെ മുതൽ പ്രവർത്തിച്ചിരുന്ന ഫാനിന്‍റെ മോട്ടോര്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ്.

ഏറെ നേരം ഓണ്‍ ആയികിടന്ന ഫാനിന്റെ മോട്ടോർ തകരാറിലാവുകയും ചൂട് വര്‍ദ്ധിച്ച് പ്ലാസ്റ്റിക് പുറംചട്ട ഉരുകി തൊട്ടു താഴെയുണ്ടായിരുന്ന കടലാസില്‍ വീണ് തീപിടിച്ചു വെന്നും വ്യക്തമായി റിപ്പോർട്ടിലുണ്ട്. അഗ്നിബാധയുണ്ടായ ദിവസം ശുചീകരണ തൊഴിലാളികള്‍ മാത്രമാണ് ഓഫീസില്‍ പ്രവേശിച്ചത്. ഫാൻ ഓഫ്  ചെയ്യുന്നതില്‍ തൊഴിലാളികള്‍ക്ക് അശ്രദ്ധയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

എഡ‍ിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോർ‍ട്ട് നൽകിയത്.  ബെംഗലൂരുവിലും കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജീസിലും അന്വേഷണത്തിൻ്റെ ഭാഗമായി സാമ്പിൾ പരിശോധന നടത്തിയിരുന്നു. ഓഫീസിലെ ഉദ്യോഗസ്ഥരുടെ അടക്കം മൊബൈല്‍ ടവര്‍ ലൊക്കേഷൻ പരിശോധിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ.

സ്വർണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റിൽ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുന്ന കാലയളവിൽ നടന്ന തീപിടുത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷ ആരോപണം ഉയർന്നിരുന്നു.2020 ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്.സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായി നാളെ ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അട്ടിമറി സാധ്യതകൾ തള്ളി പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News