ഒന്നര വയസ്സുകാരൻ മുഹമ്മദ് ഹാപ്പി; 18 കോടിയുടെ മരുന്ന് നൽകി മിംസ്

ലോക മലയാളികൾ ഹൃദയത്തോട് ചേർത്തുനിർത്തിയ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിന് 18 കോടിയുടെ മരുന്ന് കുത്തിവെച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച സോൾജെൻസ്മ മരുന്ന് വിജയകരമായി കുത്തിവെച്ചത്.

സ്പൈനൽ മസ്കുലർ അട്രോഫി (എസ് എം എ) എന്ന അപൂർവ ജനിതക രോഗബാധിതനായിരുന്നു മുഹമ്മദ്. മരുന്നിനാവശ്യമായ 18 കോടിക്ക് വേണ്ടി സഹൃദയരുടെ സഹായം തേടിയപ്പോൾ 46.78 കോടി രൂപയാണ് മലയാളികൾ മുഹമ്മദിന്റെ ചികിത്സയ്ക്കായി കൈയയച്ച് നൽകിയത്.

മാട്ടൂലിലെ പി കെ റഫീഖ്, പി സി മറിയുമ്മ ദമ്പതികളുടെയും മൂന്നാമത്തെ മകനായ മുഹമ്മദ് ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് ജീൻ തെറപ്പി മരുന്നായ സോൾജെൻസ്മ കുത്തിവെപ്പിന് വിധേയനായത്. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു മണിയോടെ കുത്തിവെപ്പ് നൽകാനായി സജ്ജീകരിച്ച കേന്ദ്രത്തിലേക്ക് മാറ്റി. മരുന്ന് നൽകുന്നതിന് മുന്നോടിയായുള്ള പ്രധാന പരിശോധനയായ അഡിനോ വൈറസ് ആൻറിബോഡി ടെസ്റ്റ് നെതർലാൻ്റിൽ വെച്ചാണ് നടത്തിയത്.

മിംസ് ആശുപത്രി പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ സ്മിലു മോഹൻ ലാൽ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ സുരേഷ് കുമാർ, ഡോ സതീശ് കുമാർ എന്നിവരടങ്ങിയ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ജീൻ തെറപ്പി ചികിത്സ നൽകിയത്. ഒരു ദിവസം കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ കഴിയേണ്ടി വരും. പാർശ്വഫലങ്ങളൊന്നുമില്ലാതെ മുഹമ്മദ് പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസമാണ് സോൾജെൻസ്മ അമേരിക്കയിൽ നിന്നെത്തിച്ചത്. മരുന്നിന്റെ കസ്റ്റംസ് ഡ്യൂട്ടിയും ജി എസ് ടി യും കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel