അഫ്ഗാൻ പൗരന്മാർ രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ മുന്നറിയിപ്പ്

അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാന്‍ പൗരന്‍മാർക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്നും താലിബാന്‍ അറിയിച്ചു.

ഡോക്ടര്‍മാര്‍, മറ്റു പ്രൊഫഷണലുകളെയും രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്ന അമേരിക്കൻ നയം അംഗീകരിക്കില്ലെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.

ആഗസ്റ്റ് 31 ഓടെ അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നും താലിബാന്‍ ആവര്‍ത്തിച്ചു. സൈനിക പിൻമാറ്റം വേഗത്തിലാക്കാൻ യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകി. അതേസമയം അഫ്ഗാനിസ്ഥാനില്‍ തുടരണമെന്ന് ജി 7 രാജ്യങ്ങള്‍ അമേരിക്കയോട് അഭ്യർത്ഥിച്ചിരുന്നു.

എന്നാല്‍ ഈ മാസം അവസാനത്തോടെ തന്നെ അഫ്ഗാനില്‍ നിന്ന് അമേരിക്കൻ സൈന്യം പൂർണ്ണമായും പിന്‍വാങ്ങണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും താലിബാന്‍ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.വിമാനത്താവളത്തിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

അഫ്ഗാനില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്നും ദേശീയ റേഡിയോയും ടെലിവിഷനും അടക്കം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യാതൊരു ഭയവും ആശങ്കയുമില്ലാതെയാണ് മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സബീഹുല്ല മുജാഹിദ് പറഞ്ഞു. എന്നാൽ കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്‌നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here