ചലച്ചിത്ര നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ ബിലീവേഴ്‌സ് സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.55 വയസായിരുന്നു. രുചിയൂറുന്ന പാചക പരീക്ഷണങ്ങളിലൂടെ മലയാളികളുടെ അടുക്കളകൾ ഇരു കൈ നീട്ടി സ്വീകരിച്ച വ്യക്തിത്വം.
കൈരളിയുമായി തുടക്കകാലം മുതൽ ബന്ധമുണ്ടായിരുന്ന നൗഷാദ് കൈരളിയുടെ ഊട്ടുപുര ഈസി കുക്ക് പരിപാടിയുടെ അവതാരകനായിരുന്നു. ഒട്ടേറെ പാചക പരിപാടികളിൽ വിധികർത്താവായും അതിഥിയായും അദ്ദേഹം പങ്കെടുത്തിരുന്നു.
പുരുഷന്മാർ അസാധ്യമായി പാചകം ചെയ്യുമെന്നും പാചകപരിപാടി അവതരിപ്പിക്കുമെന്നും മലയാളിയെ ബോധ്യപ്പെടുത്തിയത് നൗഷാദ് കൈരളിയിൽ അവതരിപ്പിച്ച പാചകപരിപാടികളിലൂടെയാണ്.സിനിമാ നിർമ്മാണത്തോടൊപ്പം ഏറെ നാളായി പാചകരംഗത്ത് സജീവമായുള്ള നൗഷാദ് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തുന്നുണ്ട്. ദുബൈയിൽ ഉള്‍പ്പെടെ സിഗ്നേച്ചര്‍ റസ്റ്റാറന്റും നൗഷാദ് നടത്തിയിരുന്നു.
കാൽമുട്ടിലെ പരുക്ക് സംബന്ധമായ അസുഖത്തെ തുടർന്ന് വെല്ലൂരിൽ ചികിത്സ തേടിയിരുന്നു. ഇവിടുത്തെ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശ്രമത്തിനിടെ ഇടുപ്പെല്ലിനുണ്ടായ തകരാറിൽ കൊച്ചിയിലെ ആശുപത്രിയിൽ വീണ്ടും ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രമേഹം അടക്കമുള്ള രോഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഒരു മാസം മുൻപ് ആണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ചയെന്ന ചിത്രത്തിന് നിർമ്മാണം വഹിച്ചാണ് ചലച്ചിത്ര മേഖലയിലേക്ക് നൗഷാദ് എത്തിയത്. ഈ ചിത്രത്തിന് 2005ൽ മികച്ച നിർമ്മാതാവിനുള്ള ബഹുമതി ലഭിച്ചു. തുടർന്ന് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, സ്പാനിഷ് മസാല, ലയൺ, പയ്യൻസ്, തുടങ്ങിയ സിനിമകളും നിർമിച്ചു.
രണ്ടാഴ്ച മുൻപായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഹൃദയാഘാതം മൂലം അന്തരിച്ചത്. ഷീബയുടെ വിയോഗം നൗഷാദിനെ ഏറെ തളർത്തിയിരുന്നു. 13 വയസ്സുള്ള ഒരു മകളുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here