കേരളത്തിലെ കൊവിഡ് പ്രതിരോധം രാജ്യത്തെ തന്നെ മികച്ച മാതൃകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. മികച്ച ചികിത്സാ സംവിധാനങ്ങൾ ഒരുക്കി മരണ നിരക്ക് പിടിച്ച് നിർത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചു എന്ന് റോയിട്ടേഴ്‌സിൻ്റെ പഠന റിപ്പോർട്ട്. രാജ്യത്തിന് തന്നെ മാതൃകയാകാൻ കമ്മ്യൂണിസ്റ്റ് സർക്കാരിന് കീഴിൽ കേരളത്തിന് സാധിച്ചു എന്ന് കണക്കുകൾ നിരത്തി റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നുണ്ട്.
ഡിലെയിഡ് കർവ് എന്ന രീതി രണ്ടാം തരംഗം ആരംഭിക്കുന്നതിന് എത്രയോ മുൻപ് കേരള സർക്കാർ സ്വീകരിച്ച മാർഗമാണ്. രണ്ടാം തരംഗത്തിൽ രാജ്യ വ്യാപകമായി മരണങ്ങൾ നടക്കുമ്പോഴും ഓരോ പൗരനും സാധ്യമായ മികച്ച ചികിത്സ ലഭ്യമാക്കുകയായിരുന്നു കേരള സംസ്ഥാന സർക്കാർ. ഈ രീതിയുടെ മേന്മകൾ വിശദീകരിക്കുന്നത് അന്താരാഷ്ട്ര മാധ്യമം ആയ റോയിട്ടേഴ്‌സ് ആണ്.
മുപ്പത്തി മൂന്നിൽ ഓരോ രോഗിയും രാജ്യത്ത് കൊറോണ ബാധിച്ച് മരിക്കുന്ന ഘട്ടത്തിലും ഇതിനെ പ്രതിരോധിക്കാൻ രാജ്യത്തെ ഉയർന്ന ജന സാന്ദ്രത ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിന് സാധിച്ചു. നെഹ്റു സർവകലാശാലയിലെ സെൻ്റർ ഓഫ് സോഷ്യൽ മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത് വിഭാഗം മേധാവി റജിബ് ദാസ് ഗുപ്തയെ ഉദ്ധരിച്ച് ആണ് റോയിട്ടേഴ്‌സ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജന സാന്ദ്രത അനുപാതം അനുസരിച്ച് നോക്കിയാൽ പോലും ദേശീയ ശരാശരിയേക്കാൾ പോസിറ്റീവ് കേസുകൾ കണ്ടെത്താൻ സാധ്യത ഏറെ ഉണ്ട് കേരളത്തിൽ.
ദ്രുതഗതിയിൽ കേരളത്തിൽ നടത്തി വരുന്ന കൊവിഡ് പരിശോധനകളും രോഗികളെയും സമ്പർക്ക പട്ടികയിൽ ഉള്ളവരെയും നേരത്തെ കണ്ടെത്താൻ സഹായിച്ചു. ഇവർക്ക് ചികിത്സയും ഉറപ്പാക്കി. ഇതെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിന് കീഴിലെ സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തി വെളിപ്പെടുത്തുന്ന കണക്കുകൾ ആയി മാറി.
രാജ്യത്തെ ചികിത്സാ സംവിധാനങ്ങൾ പര്യാപ്തമാകാതെ വന്നപ്പോൾ കേരളത്തിൽ ഓരോ വ്യക്തിക്കും മികച്ച ചികിത്സ ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചു. ടെലി മെഡിസിൻ സംവിധാനം ഉൾപ്പടെ ഉറപ്പ് വരുത്തി മരണ നിരക്ക് പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചു. ദില്ലി ഭരണകൂടം ഇത് അനുകരിക്കാൻ ശ്രമിച്ചു. എങ്കിലും അനിയന്ത്രിതമായി ഉയർന്ന മരണ നിരക്ക് ഈ കാലഘട്ടത്തിൽ ദില്ലി സർക്കാരിൻ്റെ കണക്ക് കൂട്ടലുകളെ തകിടം മറിച്ചു.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രൂക്ഷമായി ഉയരുന്ന മലപ്പുറം ജില്ലയിൽ പോലും ഇന്നും മതിയായ ഓക്സിജൻ ബെഡുകൾ ഉൾപ്പടെ ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്നും റോയിട്ടേഴ്‌സ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here