ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറി.കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പട്ടിക കെ സി വേണുഗോപാൽ വെട്ടിയാണ് സോണിയ ഗാന്ധിക്ക് നൽകിയത്.
കാസർകോട്, മലപ്പുറം, ആലപ്പുഴ,കോട്ടയം, ഇടുക്കി,തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മാറ്റം. കോട്ടയത്തു ഉമ്മൻചാണ്ടിയുടെ നോമിനിയായ ഫിൽസന്‍റെ പേര് നൽകിയപ്പോൾ ആലപ്പുഴയിൽ ചെന്നിത്തലയെ വെട്ടി കെസിയുടെ നോമിനി കെപി ശ്രീകുമാറും, തിരുവനന്തപുരത്തു പാലോട് രവിയുമാണ് പട്ടികയിൽ ഉള്ളത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പട്ടികയിൽ നിന്നും വലിയ മാറ്റങ്ങളാണ് സോണിയ ഗാന്ധിക്ക് മുന്നിലേക്കെത്തിയ പട്ടികയിൽ ഉള്ളത്.കാസർകോട് പരിഗണിച്ചിരുന്ന ഖാദർ മങ്ങാടിന്റെ പേര് വെട്ടി പികെ ഫൈസലിന്റെ പേരാണ് നൽകിയത്.
കണ്ണൂരിൽ- മാർട്ടിൻ ജോർജിന്റെ പേര് തന്നെ നൽകിയപ്പോൾ വയനാട്ടിൽ നേരത്തെ പരിഗണിച്ചിരുന്ന കെ കെ എബ്രഹാമിന്റെ പേര് വെട്ടി എൻ ഡി അപ്പച്ചന്റെ പേരാണ് നൽകിയത്. കോഴിക്കോട് – പ്രവീൺ കുമാർ വരുമ്പോൾ മലപ്പുറത്തു നേരത്തെ പരിഗണിച്ചിരുന്ന ആര്യാടൻ ഷൗക്കത്തിന്റെ പേര് വെട്ടി വി എസ് ജോയിയുടെ പേരാണ് ഇപ്പോഴുള്ളത്.
പാലക്കാട് എ തങ്കപ്പന്റെ പേര് തന്നെയാണ് നൽകിയത്. അതേ സമയം തൃശ്ശൂരിൽ ജോസ് വെള്ളൂരിന്റെ പേര് നൽകിയിട്ടുണ്ടെങ്കിലും സ്ത്രീ പ്രാതിനിധ്യം വേണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടാൽ ജോസ് വെള്ളുരിന് പകരം ഡോക്ടർ മിജി ജസ്റ്റിൻ അധ്യക്ഷയാകും.
എറണാകുളത്തു വിഡി സതീശന്റെ നോമിനി ആയ മുഹമ്മദ് ഷിയാസിന്റെ പേര് തന്നെയാണുള്ളത്. ഇടുക്കിയിൽ നേരത്തെ പട്ടികയിൽ ഉണ്ടായിരുന്ന സിപി മാത്യുവിനെ ഒഴിവാക്കി അഡ്വ. അശോകന്റെ പേരാണ് നൽകിയത്.
കോട്ടയത്തു ഇതുവരെ പരിഗണിച്ചിരുന്നു നാട്ടകം സുരേഷിനെ ഒഴിവാക്കി ഉമ്മൻ ചാണ്ടിയുടെ നോമിനിയായ ഫിൽസന്റെ പേരാണ് നൽകിയത്.
ആലപ്പുഴയിൽ ചെന്നിത്തലയുടെ നോമിനി ബാബു പ്രസാദിനെ ഒഴിവാക്കി കെസിയുടെ നോമിനി കെ പി ശ്രീകുമാർ അധ്യക്ഷനാകും.പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും കൊല്ലത്തു രാജേന്ദ്രപ്രസാദും അധ്യക്ഷൻ മാരാകുമ്പോൾ തിരുവനന്തപുരത്തു പാലോട് രവിയുടെ പേരാണ് നൽകിയത്.
കോണ്‍ഗ്രസിലെ തിരുത്തൽ വാദി നേതാക്കളായ ജി23യിൽ ഉള്ള ശശി തരൂരിന്റെ നോമിനി ആയ ജി എസ് ബാബുവിന്റെ പേര് വെട്ടിയാണ് പാലോട് രവിയെ തിരുവനന്തപുരം അധ്യക്ഷനാക്കാനുള്ള കെസി വേണുഗോപാലിന്റെ നീക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here