തമിഴ്നാട്ടിൽ കേരള എക്സൈസിന്റെ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താനായി സേലത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ച സ്പിരിറ്റാണ് തമിഴ്നാട് പൊലീസിൻ്റെ സഹായത്തോടെ എക്സൈസ് പിടിച്ചെടുത്തത്. 310 കന്നാസുകളിലായാണ് 10850 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
തിരുവനന്തപുരം കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻറലിജൻസും എക്സൈസ് എൻഫോഴ്സ്മെൻറും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ സി സെന്തിൽകുമാർ റെയ്ഡിന് നേതൃത്വം നൽകി. മധ്യപ്രദേശിൽ നിന്നെത്തിക്കുന്ന സ്പിരിറ്റ് സേലത്തെ ഗോഡൗണിൽ സൂക്ഷിച്ച ശേഷം ചെറിയ ലോഡുകളാക്കി കേരളത്തിലേക്ക് കടത്തുന്നതാണ് രീതിയെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗൺ. സേലത്ത് നിന്നും കന്യാകുമാരി വഴിയും, പാലക്കാട് വഴിയുമാണ് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നത് . ആറു മാസങ്ങൾക്ക് മുൻപ് തമിഴ്നാട് തിരുവള്ളൂരിൽ നിന്നും 20,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here