ചാമുണ്ഡി ഹില്‍സ് കൂട്ട ബലാത്സംഗം; അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്

കര്‍ണാടകയിലെ ചാമുണ്ഡി ഹില്‍സില്‍ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക് നീങ്ങുന്നു.

സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് കര്‍ണാടകയില്‍ വലിയ ജനരോഷം സൃഷ്ടിച്ചിരുന്നു. പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം നല്‍കുമെന്ന് ഇന്ന് കര്‍ണാടക ദക്ഷിണമേഖല ഐജിയും അഭ്യന്തരമന്ത്രിയും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേസിലെ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന വിവരം പുറത്തു വരുന്നത്.

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവിലേക്ക് എത്തിയതെന്ന് ദക്ഷിണമേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയും സുഹൃത്തും ആക്രമണം നേരിട്ട സമയത്ത് ഈ ടവര്‍ ലൊക്കേഷനില്‍ ആക്ടീവ് ആയിരുന്ന ഇരുപത് നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്.

ഈ ഇരുപത് നമ്പറുകളില്‍ ആറെണ്ണം പിന്നീട് ലൊക്കേഷനിലെന്ന് കണ്ടെത്തി. ഇതില്‍ മൂന്ന് നമ്പറുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടേയും മറ്റൊന്നു ഒരു തമിഴ്‌നാട് സ്വദേശിയുടേതുമാണെന്ന് വ്യക്തമായി.

മൈസൂരു സര്‍വ്വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ തേടി പൊലീസ് ക്യാംപസിലെത്തി. എന്നാല്‍ തലേ ദിവസം നടന്ന പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയില്ല എന്നാണ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്.

ഹോസ്റ്റലില്‍ നിന്നും ബാഗുമായി ഇവര്‍ പോയി എന്ന് ഇവരെ വിവരം കിട്ടിയതോടെ ഇവര്‍ കര്‍ണാടക വിട്ടുവെന്ന നിഗമനത്തിലാണ് പൊലീസ് പ്രതികളായ നാല് പേര്‍ക്കുമായി കര്‍ണാടക പൊലീസിന്റെ രണ്ട് സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും പോയെന്നാണ് വിവരം.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ നാല് സിമ്മുകള്‍ വൈകിട്ട് ആറര മുതല്‍ എട്ടര വരെ ചാമുണ്ഡി മലയടിവാരത്തിലും പിന്നീട് മൈസൂരു സര്‍വകലാശാല പരിസരത്തും ആക്ടീവായിരുന്നു എന്നാണ് വിവരം. പിറ്റേ ദിവസത്തെ പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികള്‍ പോയതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. സംഭവം നടന്ന അതേ ദിവസം രാത്രി ഇവര്‍ ഹോസ്റ്റല്‍ വിട്ടുവെന്നാണ് സൂചന. പ്രതികളെ കണ്ടെത്താന്‍ മൈസൂരു പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തി. ചാമുണ്ഡി ഹില്‍സില്‍ വച്ച് പെണ്‍കുട്ടിയേയും സുഹൃത്തിനേയും തടഞ്ഞ അക്രമികള്‍ ആണ്‍സുഹൃത്തിന്റെ തലയില്‍ കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയും ചെയ്തു.

പെണ്‍കുട്ടി ഇതിന് തയ്യാറാവതെ വന്നപ്പോള്‍ വീണ്ടും ആക്രമിക്കുകയും പിന്നീട് ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ വന്യമൃഗങ്ങള്‍ ഇറങ്ങുന്ന മലയടിവാരത്തില്‍ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു എന്നാണ് മൊഴിയില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News