പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയില്‍നിന്ന് പണം കവര്‍ന്നു; പ്രതി അറസ്‌റ്റില്‍

പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽനിന്ന് പണം കവർന്ന കേസിൽ  പ്രതി അറസ്റ്റിൽ. കൊടുവള്ളി അവിലോറ സ്വദേശി ആത്ത, വാവ എന്നീ പേരുകളിൽ അറിയപ്പെടുന്ന റിതേഷ് (32) ആണ് തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാർച്ച്‌ 22ന് പുലർച്ചെ കുട്ടനെല്ലൂരിലായിരുന്നു കവർച്ച. കോയമ്ബത്തൂരിൽ നിന്ന് മൂവാറ്റുപുഴക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറി, പൊലീസെന്ന് പറഞ്ഞ് തടഞ്ഞ് പണം കവരുകയായിരുന്നു.

ഇലക്ഷൻ അർജന്റ് എന്ന ബോർഡ് വച്ച്‌ ഇന്നോവ കാറിൽ വന്ന സംഘം ലോറി തടഞ്ഞു. ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇരുവരേയും ബലം പ്രയോഗിച്ച്‌ കാറിൽ കയറ്റി കൊണ്ടുപോയി. കുറച്ചു ദൂരം പോയശേഷം തിരികെ ലോറിയുടെ അടുക്കലെത്തിച്ച്‌ ഇറക്കി വിട്ടു. ഇതിനിടെ കവർച്ചാ സംഘത്തിലെ മറ്റുള്ളവർ ലോറിയിൽനിന്ന് പണം കവരുകയായിരുന്നു. പിന്നീട് ഡ്രൈവറും സഹായിയും ലോറി പരിശോധിച്ചപ്പോഴാണ് പണം കവർച്ച ചെയ്തതെന്ന് അറിഞ്ഞത്. തുടർന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ റിതേഷ് പാലക്കാട്, മലപ്പുറം ജില്ലകളിൽ നിരവധി കുഴൽപ്പണ കവർച്ച കേസുകളിൽപ്രതിയാണ്. സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വയനാട് ജില്ലയിലെ ഒളിത്താവളത്തിൽ നിന്നാണ് ഷാഡോ പോലീസ് പിടികൂടിയത്.

കവര്‍ച്ചാ സംഘം സഞ്ചരിച്ചിരുന്ന രണ്ട് കാറും, ലോറി ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറും പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തു. കവർച്ച ചെയ്ത പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ ഇതുവരെയായി അഞ്ചുപേരെ  അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here