പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തി.

ആര്‍ ഡി ഡിമാർ,എ ഡിമാർ ജില്ലാ കോ-ഓർഡിനേറ്റർമാർ, അസി. കോ-ഓർഡിനേറ്റർമാർ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ഐ എ എസ് , പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐ എ എസ്, ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ എസ് എസ് വിവേകാനന്ദൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ആര്‍ ഡി ഡിമാരുടേയും എ ഡിമാരുടേയും നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു ചേർത്ത് പരീക്ഷാ തയ്യാറെടുപ്പ് വിലയിരുത്തും. സ്കൂൾ പ്രിൻസിപ്പൽമാർ അധ്യാപകരുടെ യോഗം വിളിച്ചു ചേർക്കും.

പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പ് വരുത്തും. ആര്‍ ഡി ഡിമാർ അടിയന്തിരമായി പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന്‌ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here