കാബൂള്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമമുണ്ടായേക്കുമെന്ന് അമേരിക്ക. 36 മണിക്കൂറിനകം ആക്രമണമുണ്ടായേക്കുമെന്നും നേരിടാന്‍ സജ്ജമായിരിക്കണമെന്നും അമേരിക്കന്‍ സൈന്യത്തിന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിര്‍ദേശം.
അഫ്ഗാനിലെ അമേരിക്കന്‍ സേനാ പിന്‍മാറ്റം അവസാന മണിക്കൂറുകളിലാണ്… ഒഴിപ്പിക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി. 20 വര്‍ഷങ്ങള്‍ക്കൊടുവില്‍ അഫ്ഗാനിലെ അമേരിക്കന്‍ സാന്നിദ്ധ്യം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. സേനാപിന്‍മാറ്റത്തിന് നിശ്ചയിച്ച സമയപരിധി പാലിച്ച് നാളെയോടെ അഫ്ഗാനില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങാനുള്ള അന്തിമ തയ്യാറെടുപ്പുകളിലാണ് അമേരിക്കന്‍ സൈന്യം.
ഇതിന്‍റെ ഭാഗമായി വിമാനത്താവളത്തില്‍ നിന്നുള്ള പിന്മാറ്റവും ആരംഭിച്ചു.
എന്നാല്‍ 4000 ത്തി ലേറെ അമേരിക്കന്‍ സൈനികര്‍ ഇപ്പോഴും അഫ്ഗാനിലുണ്ട്. ഇവരെ വരും മണിക്കൂറുകളില്‍ ഒഴിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഏറെക്കുറെ താലിബാന്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രത്യേക പാസുകളുള്ളവര്‍ക്കേ വിമാനത്തവളത്തില്‍ പ്രവേശനാനുമതിയുള്ളൂ. അഫ്ഗാൻ തീവ്രവാദ വിരുദ്ധ സേനയ്ക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും പരിശീലനം നല്കിയിരുന്ന കാബൂളിലെ ഈഗിൾ ബേസ് അമേരിക്കൻ സൈന്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു.
അതേസമയം, കാബൂള്‍ വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം അവസാനത്തേതായിരിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. 36 മണിക്കൂറിനുള്ളില്‍ വീണ്ടും ആക്രമമുണ്ടായേക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. ആക്രമണം നേരിടാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയ ബൈഡന്‍ ഐ എസിനെതിരായ തിരിച്ചടി തുടരുമെന്നും വ്യക്തമാക്കി.
വ്യാഴാഴ്ചത്തെ വിമാനത്താവള ആക്രമണത്തില്‍ പങ്കാളികളായ രണ്ട് ഐ എസുകാര്‍ നന്‍ഗര്‍ പ്രവിശ്യയില്‍ നടത്തിയ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പെന്‍റഗണ്‍ അവകാശപ്പെട്ടു. ഇതിനിടെ അവസാന ബ്രിട്ടീഷ് സൈനിക വിമാനവും കാബൂള്‍ വിട്ടതായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് അറിയിച്ചു. ബ്രിട്ടന്‍ 15000 പേരെ ഒഴിപ്പിച്ചുവെന്നാണ് കണക്കുകള്‍. 20 വര്‍ഷത്തിനിടെ അഫ്ഗാനില്‍ 450 ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ . വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി അഫ്ഗാന്‍ സാഹചര്യം ചര്‍ച്ച ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here