‘തമാശ അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും. പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പയറ്റി തെളിഞ്ഞവരാണ്’. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കൈരളി ചാനലിന് നൽകിയ അഭിമുഖ വീഡിയോ ഇപ്പോൾ ചർച്ചയാവുകയാണ്.
എന്തുകൊണ്ട് താൻ തമാശ ചിത്രങ്ങള്‍ ചെയ്യുന്നില്ല എന്നതിനെപ്പറ്റിയാണ് മോഹന്‍ലാല്‍ ഈ വീഡിയോയിൽ പറയുന്നത്. കാലഘട്ടത്തിനനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്നും മോഹന്‍ലാല്‍ പറയുന്നു. ബോധപൂര്‍വമാണോ തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാത്തത് എന്ന അവതാരകന്റെ ചോദ്യത്തിനുളള മറുപടിയായാണ് താരം നിലപാട് വ്യക്തമാക്കുന്നത്.
‘പണ്ട് ഞാനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോള്‍ നമ്മള്‍ വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും. ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ല. ഭ്രമരം, പരദേശി, സാഗർ ഏലിയാസ് ജാക്കി എന്നിവ വ്യത്യസ്തതരത്തിലുള്ള ചിത്രങ്ങളാണ്. നമുക്ക് വർഷങ്ങൾ കഴിയുംതോറും പല തരത്തിലുള്ള മാറ്റങ്ങളുണ്ടാകുന്നു. അതുപോലെ സിനിമയിലും മാറ്റങ്ങൾ വരും. ആ മാറ്റങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്.
തമാശ അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. അത് വളരെ നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ മോശമായി മാറും. പ്രിയദര്‍ശനും സത്യനന്തിക്കാടുമെല്ലാം വളരെ ഭംഗിയായി ഇത് കൈകാര്യം ചെയ്യുന്നവരാണ്,’ മോഹൻലാൽ പറയുന്നു. ഇതുവരെ ഞാന്‍ ചെയ്ത തമാശ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമ എന്നെ തേടി വരാത്തതാണ് അത്തരം കാറ്റഗറികള്‍ തിരഞ്ഞെടുക്കാത്തതിന് പിന്നില്‍,’ മോഹന്‍ലാല്‍ പറയുന്നു.
ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ആണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’വും പുറത്തിറങ്ങാനുള്ള ബിഗ് ബജറ്റ് ചിത്രമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ബ്രോ ഡാഡിയി’ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാലിപ്പോള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ട്വല്‍ത്ത് മാനും’ അണിയറയില്‍ ഒരുങ്ങുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here