കോഴിക്കോട് കുറ്റ്യാടിയിൽ ജ്വല്ലറി നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. ഗോൾഡ് പാലസ് ജ്വല്ലറി പാർട്ണറും യൂത്ത് ലീഗ് കുറ്റ്യാടി ടൗൺ പ്രസിഡൻറുമായ സബീർ ആണ് അറസ്റ്റിലായത്. മറ്റ് പാർട്ണർമാർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കുറ്റ്യാടിയിലെ ഗോൾഡ് പാലസ് ജ്വല്ലറി ഉടമകളാണ് നിക്ഷേപമായി സ്വീകരിച്ച കോടികളുമായി മുങ്ങിയത്. കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള ഗോൾഡ് പാലസ് ജ്വല്ലറി ഉടമകൾ സ്വർണവും പണവുമായി 50 കോടിയോളം രൂപയാണ് നിക്ഷേപമായി സ്വീകരിച്ചത്. സ്വർണം വാങ്ങാൻ തവണകളായി പണം അടച്ചവരും ഉണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജ്വല്ലറി തുറക്കാത്തത് ശ്രദ്ധയിൽപെട്ട നിക്ഷേപകരിൽ ചിലർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. വിവിധ സ്റ്റേഷനുകളിലായി നൂറോളം പരാതികളാണ് ഇതുവരെലഭിച്ചത്. നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ജ്വല്ലറിയുടെ പാർട്ട്ണറായ യുത്ത്ലീഗ് നേതാവ് സബീറിനെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു.മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ് പറഞ്ഞു.
ലീഗ് നേതാക്കൾ പ്രതികളായ കാസർകോഡ് ഫാഷൻ ഗോൾഡ്നിക്ഷേപതട്ടിപ്പിന് സമാനമായ തട്ടിപ്പാണ് കുറ്റ്യാടിയിലും നടന്നത്.. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങാനായി പണം നിക്ഷേപിച്ചവരും ദിവസവും കൂലിപ്പണിയെടുത്ത് കിട്ടുന്ന തുക നിക്ഷേപിച്ചവരുമൊക്കെ വഞ്ചിക്കപ്പെട്ടു. നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here