ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ 27കാരന്‍ അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലുണ്ടശ്ശേരി കാവില്‍പാടം രാജേഷിന്റെ ഭാര്യ ആതിരയുടെ (27) മരണത്തിലാണ് സുഹൃത്തായ കല്ലുവഴി വാളക്കോട്ടില്‍ ശരത് (27) അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്റെ മരണത്തിന് ഉത്തരവാദി ശരത്ത് ആണെന്നും, പണയം വെക്കാനായി വാങ്ങിയ സ്വര്‍ണം തിരിച്ചു നല്‍കിയില്ലെന്നും ആത്മഹത്യ കുറിപ്പില്‍ ആതിര എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ 26നാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആതിരയെ കണ്ടെത്തിയത്. ആതിരയും ശരത്തും സ്‌കൂള്‍ പഠന കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ഒരേ ക്ലാസില്‍ പഠച്ച സൗഹൃദം മുതലെടുത്ത് ആതിരയുടെ ആറര പവന്‍ സ്വര്‍ണം ശരത് പണയം വയ്ക്കാന്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇത് പിന്നീട് തിരിച്ചു നല്‍കിയില്ല. നിരന്തരം ചോദിച്ചെങ്കിലും ശരത്ത് കൈയൊഴിയുകയായിരുന്നു. വിവാഹ സമയത്ത് കൊണ്ടു വന്ന സ്വര്‍ണത്തെക്കുറിച്ച് വീട്ടുകാര്‍ ചോദിക്കുമെന്ന് ഭയന്നാണ് ആതിര ജീവനൊടുക്കിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ശരത്ത്. എന്നാല്‍ ഈ വിവരം ആതിരയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബൈക്കില്‍ യാത്ര ചെയ്തു മാലപൊട്ടിക്കല്‍ നടത്തിയത് ഉള്‍പ്പെടെ നിരവധി മോഷണക്കേസുകള്‍ ശരത്തിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉണ്ട്. ആതിരയുടെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശരത്ത് പിടിയിലായത്.

ശ്രീകൃഷ്ണപുരം എസ് ഐ കെ വി സുധീഷ് കുമാറും സംഘവും ആണ് ശരത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതോടെ ഇയാള്‍ സ്വര്‍ണം വാങ്ങിയ കാര്യവും ആതിരയെ ഭീഷണിപ്പെടുത്തിയ കാര്യവും സമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ശരത്തിനെതിരെ പൊലീസ് കേസ് എടുത്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News