സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിന്‍. മറ്റ് നിരവധി കേസുകളില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍ നടത്തിയ കോടികളുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.
ശതകോടി രൂപയുടെ തട്ടിപ്പു കേസാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കൈകൂലി കേസിലും പ്രതിയാണ് സുകേഷ് ചന്ദ്രശേഖര്‍.
കേസില്‍ നടി പ്രതിയല്ലെന്നും സുകേഷ് ചന്ദ്രശേഖറിനെതിരായ കേസിലെ സാക്ഷിയെന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ഇഡി ചോദ്യം ചെയ്തു.
2017-ല്‍ അറസ്റ്റിലായ സുകേഷ് നിലവില്‍ ഡല്‍ഹി രോഹിണി ജയിലിലാണ്. ഏതാനും മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ലീന മരിയ പോള്‍ സുകേഷിൻറെ കൂട്ടാളിയായിരുന്നു. സാമ്പത്തിക തിരിമറിക്കേസുകളില്‍ ലീനയ്‌ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
സുകേഷ് ചന്ദ്രശേഖര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കടല്‍ത്തീരത്തുള്ള ബംഗ്ലാവ്, ഒരു ഡസനിലധികം ആഡംബര കാറുകള്‍, 82.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി നേരത്തെ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു.
ഏകദേശം 200 കോടി രൂപ തട്ടിയെടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീവകുപ്പുകള്‍ പ്രകാരം ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്.ഐ.ആറിനെ അടിസ്ഥാനമാക്കിയാണ് കേസ്. 20-തോളം തട്ടിപ്പുകേസുകള്‍ സുകേഷിനെതിരെയുണ്ട്.
പാര്‍ട്ടി ഇലക്ഷന്‍ ചിഹ്നവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇതുമായി ബന്ധപ്പെട്ട പോളിംഗ് പാനല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ എ.ഐ.എ.ഡി.എം.കെ ‘അമ്മ’ വിഭാഗത്തിന്റെ നേതാവ് ടി.ടി.വി ദിനകരനില്‍ നിന്ന് സുകേഷ് ചന്ദ്രശേഖര്‍ പണം വാങ്ങിയെന്നും ആരോപണമുണ്ട്.
‘രണ്ട് ഇല’ ചിഹ്നം നിലനിര്‍ത്താന്‍ എ ഐ എഡി എം.കെ (അമ്മ) വിഭാഗത്തെ സഹായിക്കാന്‍ സുകേഷ് ചന്ദ്രശേഖര്‍ 50 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. അറസ്റ്റിലാകുമ്പോള്‍ 1.3 കോടി രൂപ സുകേഷിന്റെ കൈവശമുണ്ടായിരുന്നു
ബെംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരില്‍ നിന്നായി 75 കോടി തട്ടിച്ചതാണ് ആദ്യത്തെ കേസ്. സാമ്പത്തിക തട്ടിപ്പു കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ, ജീവനക്കാര്‍ വഴി സംഘടിപ്പിച്ച ഫോണ്‍ വഴിയും സുകാഷ് തട്ടിപ്പ് തുടര്‍ന്നതായും കണ്ടെത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here