‘എന്‍റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണ്’; വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് ഭര്‍ത്താവ്

‘എന്റെ ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണ്. എന്നെയും കേസില്‍പെടുത്താനായി വ്യാജമൊഴി നല്‍കി’. കേരളത്തെ മനുഷ്യമനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലക്കേസിലെ പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നതിങ്ങനെയാണ്.

തനിക്കിനി ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയെ ആവശ്യമില്ലെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും.

ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ല്‍ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്. എന്നാല്‍ ഈ രണ്ടു മരണങ്ങള്‍ ഉള്‍പ്പെടെ ഇരുവരുടെയും കുടുംബത്തില്‍ നടന്ന ആറു മരണവും കൊലപാതകമാണെന്നു 2019 ഒക്ടോബറില്‍ പൊലീസ് കണ്ടെത്തി.

ജോളിയുടെ ഭര്‍ത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ എം.എം.മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് 2002 നും 2016 നും ഇടയില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹമോചന ഹര്‍ജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here