ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ടി സിദ്ദിഖിന് നേരെ എ ഗ്രൂപ്പുകാരുടെ പൊങ്കാല. ഉമ്മൻചാണ്ടിയെ ചതിച്ചുവെന്നും വഞ്ചകനെന്നും മറ്റും കടുത്ത ഭാഷയിലാണ് വിമർശനങ്ങൾ. സിദ്ദിഖ് എ ഗ്രൂപ്പിന് പുറത്താണെന്നും ഉമ്മൻചാണ്ടിയുമായി അകന്നെന്നും വാർത്തകൾ സജീവമാകുന്നതിനിടയിലാണ് ഫോട്ടോ ഫേസ്‌ബുക്കിലിട്ടത്. ഇതേ പടം പ്രൊഫൈൽ പിക്‌ചറുമാക്കി.
താൻ വിശ്വസ്‌തനാണെന്ന് കാട്ടാനായിരുന്നു നേതാവിനൊപ്പമുള്ള പടം ചേർത്തത്. എന്നാൽ പടത്തിനടിയിൽ എ ഗ്രൂപ്പ് പ്രവർത്തകർ എണ്ണിയെണ്ണി ആക്ഷേപവും അമർഷവും രേഖപ്പെടുത്തിയിരിക്കയാണ്. വി ഡി സതീനെ പിന്തുണച്ചതിന് വർക്കിംഗ് പ്രസിഡന്റ്‌പദം, ഇനി അടുത്ത ലക്ഷ്യമെന്താ നേതാവെ എന്ന പരിഹാസവുമുണ്ടിതിൽ. പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പിൽ കാലുമാറിയ സിദ്ദിഖ് ഇപ്പോൾ എ ഗ്രൂപ്പിന് പുറത്താണ്.
രമേശ് ചെന്നിത്തലയെ പിന്തുണക്കാതെ വി ഡി സതീശനൊപ്പം ചേർന്നതോടെ ഉമ്മൻചാണ്ടിയുമായി പഴയ ബന്ധം നഷ്‌ടമായി. ഒടുവിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റായി ഉമ്മൻചാണ്ടി നിർദ്ദേശിച്ച ബാലകൃഷ്‌ണ കിടാവിനെ സിദ്ദിഖ് വെട്ടിയതാണ് പരസ്യപ്രതികരണത്തിന് എ വിഭാഗത്തെ നിർബന്ധിതമാക്കിയത്.
ഐ ഗ്രൂപ്പുകാരനായ കെ പ്രവീൺകുമാറിനെയായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റായ സിദ്ദിഖ് പിന്തുണച്ചത്. പതിനഞ്ച്‌വർഷമായി എ ഗ്രൂപ്പ് നിലനിർത്തിയ ജില്ല സിദ്ദിഖിന്റെ ആശീർവ്വാദത്തിൽ നഷ്‌ടമായതിൽ നേതാക്കളിൽ പ്രതിഷേധമുണ്ട്. തനിക്ക് ഗ്രൂപ്പില്ലെന്ന സിദ്ദിഖിന്റെ വിശദീകരണവും പ്രതിഷേധത്തിനിടയാക്കി. ഗ്രൂപ്പിന്റെ ബലത്തിൽ എംഎൽഎയായശേഷം ഇപ്പോൾ ഗ്രൂപ്പില്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്ന് നേതാക്കൾ വിമർശിക്കുകയുണ്ടായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here